ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻ എച്ച്എസിലെ നേഴ്സുമാർ മെച്ചപ്പെട്ട വേതന വർദ്ധനവിനായി നടത്തിയ സമരത്തെ തുടർന്ന് സർക്കാരുമായി നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് റിപ്പോർട്ടുകൾ . ചർച്ചകളിൽ കാര്യമായ പുരാഗതയിൽ ഉണ്ടായില്ലെങ്കിൽ ജനുവരി 18നും 19നും വീണ്ടും സമരം നടത്തുമെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.


ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേയുമായി ഇന്നലെ നടത്തിയ ചർച്ചകളെ നിരാശജനകമെന്നാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ് പ്രതിനിധികൾ വിശേഷിപ്പിച്ചത് . മറ്റൊരു യൂണിയനായ യൂണിസനും ചർച്ചകളിൽ കാര്യമായ സംതൃപ്തി പ്രകടിപ്പിച്ചില്ല. യൂണിയനുകളുടെ പ്രതികരണം ഇങ്ങനെയായിരുന്നെങ്കിലും ചർച്ചകൾ ക്രിയാത്മകമായിരുന്നു എന്നാണ് സർക്കാർ പ്രതിനിധികൾ പറഞ്ഞത്.


പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള മെച്ചപ്പെട്ട വേതന വർദ്ധനവിനായി രാജ്യത്തെ ഒട്ടുമിക്ക തൊഴിലാളി യൂണിയനുകളും സമരത്തിൻറെ പാതയിലാണ്. ആവശ്യ മേഖലകളിൽ സമരങ്ങൾ ഒഴിവാക്കുന്നതിനുള്ള നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെ സമരങ്ങൾ അവസാനിപ്പിക്കുന്നതിനായി വൺ ഓഫ് പെയ്മെൻറ് നൽകുന്നതിനുള്ള നിർദ്ദേശമാണ് പ്രധാനമന്ത്രി റിഷി സുനക്കിനുള്ളത് .