സര്‍ക്കാര്‍ ഓഫീസില്‍ ശുചിമുറിയില്ലാത്തതിനെ തുടര്‍ന്ന് പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരി സെപ്റ്റിക് ടാങ്കില്‍ വീണ് ദാരുണാന്ത്യം. തമിഴ്‌നാട്ടിലാണ് വേദനാജനകമായ സംഭവം. കാഞ്ചിപുരം അസിരിനഗര്‍ നിവാസി ശരണ്യ ആണ് മരിച്ചത്.

24 വയസ്സായിരുന്നു. കലകത്തൂര്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ജൂനിയര്‍ അസിസ്റ്റന്റാണ് ഭിന്നശേഷിക്കാരിയായ ശരണ്യ. ഓഫീസില്‍ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ സമീപത്തെ ഒരു കെട്ടിടത്തിലെ ശുചിമുറി സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്.

അവിടെ വച്ചാണ് അപകടം സംഭവിച്ചത്. ശുചിമുറിയില്‍ പോകാനിറങ്ങിയതായിരുന്നു ശരണ്യ എന്നാല്‍ കനത്തമഴ പെയ്തതിനാല്‍ പ്രദേശമാകെ വെള്ളം കെട്ടിയ നിലയിലായിരുന്നു. ടോയ്‌ലറ്റിന് മുന്നിലായാണ് സെപ്റ്റിക് ടാങ്ക്. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

കാല് വച്ച ശരണ്യ, മുകളിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് എട്ടടി താഴ്ചയുള്ള സെപ്റ്റിങ്ക് ടാങ്കിലേക്ക് വീഴുകയായിരുന്നു. ടോയ്‌ലറ്റില്‍ പോകാനിറങ്ങിയ ശരണ്യയെ ഏറെ നേരമായി കാണാതെ സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ തിരക്കിയിറങ്ങിയപ്പോഴാണ് സെപ്റ്റിങ്ക് ടാങ്കില്‍ നിന്നും യുവതിയെ കണ്ടെത്തുന്നത്. സംഭവം രാജ്യത്തെ ഒന്നടഹ്കം നടുക്കിയിരിക്കുകയാണ്.