വായുനിറച്ച കളിയുപകരണങ്ങൾ പാർക്കുകളിൽ സുലഭമാണ്. അവയിൽ കുട്ടികൾ ചാടികളിക്കുന്നതും കുത്തിമറയുന്നതും ഏറെ ആസ്വദിച്ച് കണ്ടുനിൽക്കുന്നവരാണ് മാതാപിതാക്കൾ. ഇത്തരത്തിൽ തങ്ങളുടെ കൺമുന്നിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ നടന്ന ദുരന്തത്തിൽ നിന്ന് വിട്ടുമാറാതെ പകച്ചുനിൽക്കുകയാണ് ഒരു കൂട്ടം മാതപിതാക്കൾ. ഓസ്‌ട്രേലിയയിൽ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടത് നാല് കുട്ടികളെയാണ്.

സ്‌കൂളിൽ അദ്ധ്യയന വർഷം അവസാനിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഡ്രാഗൺ രൂപത്തിലുള്ള ബൗൺസിംഗ് കാസിലിൽ കുട്ടികൾ കളിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തിയായ കാറ്റുവീശിയത്. ഇതോടെ ഏകദേശം പത്ത് മീറ്ററോളം ഉയരത്തിൽ ബൗൺസിംഗ് കാസിൽ പറന്നുയർന്നു. തലകീഴായി പറന്ന കാസിലിൽ നിന്നും കുട്ടികൾ പലരും താഴേക്ക് പതിച്ചു. നിരവധി കുട്ടികൾക്കും മൂന്ന് മാതാപിതാക്കൾക്കും പരിക്കേറ്റു. സൈന്യം ഉൾപ്പടെയാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഒടുവിൽ നാല് കുട്ടികളുടെ മരണം അധികൃതർ സ്ഥിരീകരിച്ചു.

പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ടാസ്മാനിയയിലെ ദിവോൺപോർട്ടിൽ രാവിലെ 10 മണിയോടെയാണ് അപകടം. അഞ്ച് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നാല് പേരുടെയും നില അതീവ ഗുരുതരമാണ്. എല്ലാവരും ഹിൽക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. സ്‌കൂളിലെ ഇക്കൊല്ലത്തെ അവസാന ദിനം മാതാപിതാക്കളോടൊപ്പം ആഘോഷിക്കവെയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. അപകടം ഹൃദയഭേദകമാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.