വാഷിംഗ്ടണ്‍: ടെഡ്ക്രൂയിസിന്റെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത് ഹൂസ്റ്റണില്‍ നിന്നുളള ഒരു അഭിഭാഷകന്‍ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാന്‍ കാനഡയില്‍ ജനിച്ച ടെഡ് ക്രൂസ് യോഗ്യനാണോ എന്നതാണ് ഈ അഭിഭാഷകന്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയിയിലെ മുഖ്യ ചോദ്യം. ന്യൂട്ടണ്‍ സ്‌കാര്‍ട്ട്‌സ് എന്ന അഭിഭാഷകനാണ് ക്രൂസിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പദമോഹിയായ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യഎതിരാളിയാണ് ക്രൂസ്. ടെക്‌സാസിലെ സെനറ്ററായ ക്രൂസിന്റെ അമ്മ അമേരിക്കക്കാരിയും അച്ഛന്‍ ക്യൂബക്കാരനുമാണ്. അവര്‍ താമസിക്കുന്നതാകട്ടെ കാനഡയിലെ കാലിഗറിയിലും. ഇത്തരത്തിലുളള ഒരാള്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രസിഡന്റ് രാജ്യത്തെ സ്വഭാവിക പൗരനായിരിക്കണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ തന്റെ അമ്മ അമേരിക്കക്കാരിയായത് കൊണ്ട് തന്നെ താന്‍ ജന്മനാ അമേരിക്കക്കാരനാണെന്നാണ് ക്രൂസിന്റെ വാദം. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മക്‌കെയിന്റെ അതേ സാഹചര്യമാണ് തനിക്കുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മക്‌കെയിന്‍ പനാമയിലാണ് ജനിച്ചത്. ക്രൂസിന്റെ യോഗ്യതയെ ട്രംപ് ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. ക്രൂസിന് കൂടുതല്‍ ജനപിന്തുണ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയതെന്ന കാര്യവും ട്രംപ് അംഗീകരിക്കുന്നു.

എന്നാല്‍ ഇതുവരെ കോടതി ഇക്കാര്യത്തില്‍ ഇടപെടിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രൂസിന്റെ യോഗ്യത സംബന്ധിച്ച് സ്‌ക്വാര്‍ട്‌സ് കോടതിയെ സമീപിച്ചത്. 1970ല്‍ ക്രൂസ് കാനഡയിലാണ് ജനിച്ചത്. 2012ല്‍ സെനറ്റിലേക്ക് മത്സരിക്കാന്‍ ക്രൂസ് ഇരട്ടപൗരത്വം സ്വീകരിച്ചു. സ്വഭാവിക പൗരത്വത്തെ ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ കോടതി ഇക്കാര്യത്തില്‍ ഒരു വ്യക്തതയുണ്ടാക്കണമെന്നും സ്‌ക്വാര്‍ട്‌സ് ആവശ്യപ്പെടുന്നു.