ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തനിക്ക് 18 വയസ്സായി എട്ടു ദിവസത്തിനു ശേഷമാണ് താൻ ജോലി ചെയ്തിരുന്ന മക്ഡോണാൾഡ്സിലെ ഒരു സഹപ്രവർത്തകൻ തന്നെ ബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് എലിസബത്ത് എന്ന യുവതി. ഇത്തരത്തിലുള്ള നിരവധി പരാതികളും ആരോപണങ്ങളും മക്ഡോണാൾഡ്സിനെതിരെ ഉയർന്നുവരുന്നതുവരെ താൻ നിശബ്ദയായിരുന്നുവെന്നും, എന്നാൽ ഇത്തരത്തിൽ നിരവധിപേർ മുന്നോട്ടു വന്നപ്പോഴാണ് തനിക്ക് ധൈര്യം ലഭിച്ച് തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ തീരുമാനിച്ചതൊന്നും എലിസബത്ത് വ്യക്തമാക്കുന്നു.

പാർട്ട് ടൈം ജോലിയുടെ ഭാഗമായി ആദ്യമായി മക്ഡോണാൾഡ്സിൽ പ്രവർത്തിച്ചപ്പോഴായിരുന്നു തന്നെക്കാൾ ഏറെ പ്രവർത്തി പരിചയം ഉള്ള സഹപ്രവർത്തകൻ തന്നെ ഉപദ്രവിക്കുവാൻ ശ്രമിച്ചതെന്ന് എലിസബത്ത് പറയുന്നു. എന്നാൽ ഇതോടൊപ്പം തന്നെ ഈ സ്ഥാപനത്തിൽ നിലനിന്നിരുന്ന സമ്പ്രദായം ഇത്തരത്തിലുള്ള പരാതികൾ അന്വേഷിക്കാനോ, ജീവനക്കാരെ സഹായിക്കാനോ ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്നും എലിസബത്ത് തുറന്നു വ്യക്തമാക്കുന്നു. എലിസബത്തിനെ പോലെ നിരവധി പേരാണ് ഈ സ്ഥാപനത്തിന് നേരെ തങ്ങളുടെ പരാതികളുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിൻെറ ഭാഗമായാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആ സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നവരും മുൻപ് ജോലി ചെയ്തിരുന്നവരുമായ നിരവധി സ്റ്റാഫുകൾ ആണ് തങ്ങൾക്ക് നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുവാൻ തയ്യാറായത്. 16,17 വയസ്സുകളിൽ പെട്ട നിരവധി പെൺകുട്ടികൾക്ക് പുരുഷന്മാരിൽ നിന്ന് ലൈംഗികപരമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നതായി അവർ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ വംശീയപരമായ അധിക്ഷേപങ്ങളും ജീവനക്കാർക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. മക്ഡോണാൾഡ്സിലെ എല്ലാ ഔട്ട്ലെറ്റുകളിലെയും മാനേജർമാരും സീനിയർ മാനേജർമാരും ആണ് ഇത്തരത്തിൽ ഒരു സ്ഥിതി തുടരുന്നതിന് കാരണമായതെന്നാണ് ഭൂരിഭാഗം പേരും വ്യക്തമാക്കുന്നത്. ഒരു തരത്തിലുള്ള നടപടികളും ഇവരുടെ ഭാഗത്ത് നിന്നും പരാതി ലഭിച്ചാൽ പോലും ഉണ്ടാകുന്നില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. തങ്ങളുടെ ഭാഗത്തുനിന്നും തെറ്റ് സംഭവിച്ചതായി മക്ഡോണാൾഡ് അധികൃതർ അംഗീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസിൻെറ ഭാഗത്തുനിന്നും കൂടുതൽ നടപടികൾ ഉണ്ടാകും.