കൊല്ലം: കരുനാഗപ്പളളിയില്‍ പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടൈ അമ്മയും സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരിയും പിടിയില്‍. പൂജാരിയായ രഞ്ജു കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് കുലശേഖരപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയുണ്ടന്ന് പറഞ്ഞ് തലേന്ന് നേരത്തേ മുറിയില്‍ കയറി കുട്ടി വാതിലടക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ സഹോദരിയുടെ വീട്ടില്‍നിന്നും പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ ചുറ്റിപറ്റിയായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണം. കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് പരിസരവാസികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയാണ് അമ്മയെയും പൂജാരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.