ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ്മദിനത്തിന് തലേരാത്രി നോർത്ത് ലണ്ടനിൽ രണ്ട് ജൂതർക്ക് നേരെ ആക്രമണം. രണ്ട് ജൂത കടയുടമകളെ വഴിയാത്രക്കാരൻ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഒരാളുടെ തല തറയിൽ ഇടിപ്പിച്ചു. ഇരുവരുടെയും തലയിൽ നിന്ന് കിപ്പ താഴെ വീണു. സംഭവത്തെ തുടർന്ന് 18 വയസ്സുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് തികച്ചും നിന്ദ്യമായ ആക്രമണമാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രതികരിച്ചു. യഹൂദവിരുദ്ധത വേരൂന്നാൻ നാം ഒരിക്കലും അനുവദിക്കരുത് എന്നതിന്റെ ഓർമപ്പെടുത്തലാണ് ഇതെന്ന് പട്ടേൽ വ്യക്തമാക്കി. “ജൂത സമൂഹത്തെ അധിക്ഷേപിക്കുന്നത് ഞങ്ങൾ സഹിക്കില്ല. കുറ്റവാളിയെ പിടികൂടിയ പോലീസിന് നന്ദി.” ആഭ്യന്തര സെക്രട്ടറി കൂട്ടിച്ചേർത്തു.

നാസിയുടെ യഹൂദ വിരുദ്ധ ഭരണത്തിൻ കീഴിൽ ആസൂത്രിതമായി കൊല്ലപ്പെട്ട ആറുപത് ലക്ഷം ജൂതന്മാരെ അനുസ്മരിക്കുന്ന ഹോളോകോസ്റ്റ് ദിനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ഈ അക്രമം ഉണ്ടായത്. ആക്രമണത്തിന് ഇരയായ രണ്ട് പേരെയും നോർത്ത് ലണ്ടനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സൗത്ത് ടോട്ടൻഹാമിലെ കാഡോക്‌സ്റ്റൺ അവന്യൂവിൽ കട നടത്തുകയാണ് ഇരുവരും. യഹൂദ വിരുദ്ധ ആക്രമണത്തെ ശക്തമായി എതിർത്ത് പ്രാദേശിക യഹൂദ നേതാക്കൾ രംഗത്തെത്തി.

ഇന്ന് ഹോളോകോസ്റ്റ് ഓർമ്മദിനം

ജനുവരി 27 അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ്മദിനമാണ്. 1945 ജനുവരി 27 -ന് ഓഷ്വിറ്റ്സിലെ പടുകൂറ്റൻ കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് റെഡ് ആർമി ജൂതരെ മോചിപ്പിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് ഇന്നേദിവസം തന്നെ ഈ ഓർമ്മപുതുക്കലും നടത്തുന്നത്. ഹോളോകോസ്റ്റ് എന്നത് ഒരു രാജ്യം ഭരിക്കുന്ന ഗവൺമെന്റിന്റെ അനുവാദത്തോടുകൂടി അവിടത്തെ ഒരു വിഭാഗം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടിയാണ്. കൊല്ലുന്നതിനു പിന്നിലെ കാരണം അവർ ഒരു പ്രത്യേക വംശത്തിൽ ജനിച്ചുപോയി എന്നത് മാത്രമാകയാൽ ഇതിനെ വംശഹത്യ എന്നും പറയാറുണ്ട്. ഈ ഭൂമുഖത്തു നിന്നുതന്നെ ജൂതവംശത്തെ മുഴുവനായി തുടച്ചുനീക്കുക എന്ന നാസി പാർട്ടിയുടെ തീരുമാനം (The Final Solution) നടപ്പിലാക്കിയത് ജർമൻ നാസികൾ ഒറ്റയ്ക്കായിരുന്നില്ല, പല രാജ്യങ്ങളും അതിന് കൂട്ടുനിന്നു. 1941 -നും 1945 -നും ഇടയിൽ അരങ്ങേറിയ ഈ നരസംഹാരത്തിന് അന്ന് ഇരയായത് 60 ലക്ഷത്തിൽ പരം യഹൂദരാണ്.