ലണ്ടൻ: ജോൺ അലൻ ടെസ്‌കോ ചെയർമാൻ സ്ഥാനം ഒഴിയുന്നു. പെരുമാറ്റത്തെച്ചൊല്ലിയുള്ള ആരോപണങ്ങളെ തുടർന്നാണ് നടപടി. സിബിഐ ബിസിനസ് ഗ്രൂപ്പിന്റെ മുൻ പ്രസിഡന്റ് കൂടിയായ അലനെതിരെ പ്രധാനമായും നാല് ആരോപണങ്ങൾ ആണ് ഉന്നയിച്ചത്. ഇതിൽ മൂന്നെണ്ണം അദ്ദേഹം നിഷേധിച്ചു. എട്ട് വർഷത്തിൽ അധികമായി ടെസ്കോ ചെയർമാൻ എന്ന പദവിയിൽ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്.

‘ഗാർഡിയൻ റിപ്പോർട്ട് ചെയ്തതുപോലെ, എനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ടെസ്‌കോയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കേണ്ടിവരുന്നതിൽ ഖേദമുണ്ട്’- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം വാർഷിക ഷെയർഹോൾഡർ മീറ്റിംഗിൽ ടെസ്‌കോ ജീവനക്കാരനെ അലൻ സ്പർശിച്ചതായി ഒരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. 2019-ലും സമാന തരത്തിലുള്ള ആരോപണങ്ങൾ ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ട് .

2021-ൽ ഒരു സ്റ്റാഫ് അംഗത്തിന്റെ വസ്ത്രധാരണത്തെയും അടിവസ്ത്രത്തെയും കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞതായും ആരോപണം ഉണ്ട് . എന്നാൽ ഈ സംഭവം താൻ ഓർക്കുന്നില്ലെന്ന് അലൻ പറഞ്ഞു. അതേസമയം, 2019 അവസാനത്തിൽ ഒരു വനിതാ ജീവനക്കാരിയോട് അവളുടെ രൂപത്തിന് അനുയോജ്യമായ വസ്ത്രത്തെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു. അതിന് ശേഷം ഉടൻ തന്നെ മാപ്പ് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.