ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉക്രൈനിനു മേൽ റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ പ്രമുഖ സൂപ്പർമാർക്കറ്റുകൾ ആയ ടെസ്‌കോ, വെയിറ്റ്റോസ്, മോറിസൺസ് എന്നിവിടങ്ങളിലെല്ലാം തന്നെ സൺഫ്ലവർ ഓയിലിനും മറ്റും റേഷനിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായിരിക്കുകയാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് വാങ്ങാൻ പറ്റുന്ന എണ്ണയുടെ അളവ് നിജപ്പെടുത്തുക ആണ് ചെയ്യുന്നത്. ബ്രിട്ടൻ ഭൂരിഭാഗം കുക്കിംഗ് ഓയിലും ഉക്രൈനിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ യുദ്ധം മൂലം ഇറക്കുമതി തടസ്സപ്പെട്ടതിനെ തുടർന്നുണ്ടായ ക്ഷാമത്തെ തുടർന്നാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.

ഇറക്കുമതി ക്ഷാമത്തെ തുടർന്ന് എണ്ണയുടെ വിലയിലും ഇരുപത് ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മോറിസൺസ്, വെയിറ്റ്റോസ് എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന എണ്ണയുടെ അളവ് നേരത്തെ തന്നെ നിജപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ ടെസ്കോയും ഈ പാത തന്നെ പിന്തുടരാൻ തീരുമാനിച്ചിരിക്കുകയാണ്.


ഒരാൾക്ക് മൂന്ന് ബോട്ടിൽ കുക്കിംഗ് ഓയിൽ വാങ്ങാൻ മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്. മുൻപോട്ടും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്നതിനായാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എന്നാണ് സൂപ്പർമാർക്കറ്റുകൾ അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ നിരവധി ഭക്ഷണസാധനങ്ങൾക്ക് യുദ്ധം മൂലം വിലയും വർദ്ധിച്ചിട്ടുണ്ട്. ജനങ്ങളെല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.