ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ടെക്സസിൽ ലാൻഡ്സ്കേപ്പിങ് നടത്തുന്ന അമ്പത്തിമൂന്നുകാരൻ വ്യാഴാഴ്ച തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു. ടെക്സസിലെ ഓസ്റ്റിനിൽ ഒരു കസ്റ്റമറുടെ വീടിന്റെ പുറകുവശത്ത് ജോലി ചെയ്യുമ്പോഴാണ് ഫ്രാൻകോ ഗാൽവൻ മാർട്ടിനെസിനു അപകടമുണ്ടായത്. മരത്തിൽനിന്ന് തൂക്കിയ കൊളുത്തിൽ നിന്നാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്. അതിനാൽ തന്നെ തേനീച്ചകളുടെ കുത്തിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കാതെ, പത്ത് മിനിറ്റോളം ഇദ്ദേഹത്തിന് കുത്തേറ്റു. തേനീച്ചകളുടെ ആക്രമണം കണ്ട് പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ അദ്ദേഹം നിന്നിരുന്ന ഗോവണി അദ്ദേഹം തന്നെ തള്ളിക്കളഞ്ഞു. അതിനാൽ ഈച്ചകളുടെ കുത്തേറ്റ മുഴുവൻ സമയവും അദ്ദേഹം കൊളുത്തിൽ തൂങ്ങി കിടക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ജോ മാൽടൊനാടോ മാധ്യമങ്ങളോട് പറഞ്ഞു. ധാരാളം തേനീച്ചകൾ ഉണ്ടായിരുന്നതായും അത് എല്ലാം തന്നെ മാർട്ടിനെസിന്റെ ശരീരത്തിൽ പൊതിഞ്ഞതായും ജോ പറഞ്ഞു.

മാർട്ടിനെസിന്റെ കൂടെയുണ്ടായിരുന്ന രണ്ട് ജോലിക്കാർ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും തേനീച്ചകളുടെ നിരന്തരമായ ആക്രമണം മൂലം അത് സാധിക്കാതെ വരികയായിരുന്നു. ടെക്സസിലെ തേനീച്ചകളിൽ ഭൂരിഭാഗവും ഹൈബ്രിഡ് വെറൈറ്റിയിൽ ഉൾപ്പെടുന്നതാണ്. ആക്രമണ സ്വഭാവം കുറവുള്ള യൂറോപ്യൻ തേനീച്ചകളുടെയും, ആക്രമണ സ്വഭാവം വളരെ ഏറെയുള്ള ആഫ്രിക്കൻ ബീച്ചുകളുടെയും കൂടിയുള്ള ഹൈബ്രിഡ് വെറൈറ്റികളാണ് സാധാരണയായി ടെക്സസിൽ വളർത്തപ്പെടുന്നത്. പിന്നീട് ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി ഈച്ചകളെ തുരത്തുവാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു തേനീച്ച കൂടിനെ സംബന്ധിച്ച് സ്ഥലവാസികൾക്ക് അറിവ് ഉണ്ടായിരുന്നെങ്കിലും ഇത് നീക്കം ചെയ്യുവാൻ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പ്രൈവറ്റ് പ്രോപ്പർട്ടികളിലുള്ള അപകടകരമായ തേനീച്ചക്കൂടുകൾ നീക്കം ചെയ്യുവാനുള്ള സർവീസുകൾ ഓസ്റ്റിൻ ഗവൺമെന്റും നടത്തുന്നില്ല. മരണമടഞ്ഞ മാർട്ടിനെസിനു ഭാര്യയും രണ്ടു മക്കളും കൊച്ചുമക്കളുമുണ്ട്.