സ്വന്തം ലേഖകൻ

ഓഹിയോയിൽ സ്ഥിരതാമസമാക്കിയ റോബർട്ട് കാർട്ടർ എന്ന ഹെയർ ഡ്രസ്സർ ആണ് കുട്ടിക്കാലത്ത് സഹോദരങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് അനാഥാലയത്തിൽ വളർന്ന നീറുന്ന ഓർമ്മയിൽ, ഒരു കുടുംബത്തിൽ നിന്നുള്ള അഞ്ചു കുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചത്. ആദ്യം മൂന്ന് ആൺകുട്ടികളെ പരിചരിച്ച സിംഗിൾടൺ, അവരുടെ രണ്ടു സഹോദരിമാരെ കൂടി കണ്ടെത്തുകയും, ഒരിക്കലും ജീവിതത്തിൽ വേർ പിരിയാതിരിക്കാൻ, ദത്തെടുക്കുകയും ആയിരുന്നു.മരിയോന, റോബർട്ട് ജൂനിയർ, മകൈല, ജിയോവന്നി, കിയോന്റെ എന്നീ സഹോദരങ്ങൾ 4 മുതൽ 10 വയസ്സുവരെ പ്രായമുള്ളവരാണ്.

ഇപ്പോൾ സ്വന്തമായി സലൂൺ നടത്തിവരുന്ന റോബർട്ട് വെറും 12 വയസ്സ് പ്രായമുള്ളപ്പോഴാണ് 8 സഹോദരങ്ങളിൽ നിന്ന് വേർപിരിഞ്ഞു കെയർ ഹോമിൽ എത്തിച്ചേരുന്നത്. ഒറ്റയ്ക്കായി പോകുന്നതിന്റെ വേദന വളരെ തീവ്രമായി അനുഭവിച്ച വ്യക്തിയാണ് താനെന്നും, മറ്റുള്ളവർക്ക് ആ ദുഃഖം വീണ്ടും സംഭവിക്കുന്നത് കാണാനുള്ള ശക്തി ഇല്ലെന്നും അദ്ദേഹം പറയുന്നു. അഞ്ചു കുട്ടികളെയും ശ്രദ്ധിക്കാനും വളർത്താനും ബുദ്ധിമുട്ടുണ്ടാവും എന്നാണ് സിംഗിൾ പാരന്റ് ആയ റോബർട്ടിനോട് എല്ലാവരും മുന്നറിയിപ്പ് നൽകിയത്. എന്നാൽ, ഒറ്റയ്ക്ക് ജീവിതത്തിന് ആവശ്യമായ സൗകര്യങ്ങൾ സമ്പാദിച്ചെടുക്കണമെങ്കിൽ കൂടി കുട്ടികളുമൊത്തുള്ള ജീവിതം അങ്ങേയറ്റം സന്തോഷകരമാണെന്ന് അദ്ദേഹം പറയുന്നു.

സ്വവർഗാനുരാഗിയായ റോബർട്ട് മൂന്നുമാസം മുൻപാണ് പാർട്ണറായ കിയോന്റെ ഗില്ലറുമായി വേർപിരിഞ്ഞത്.”വളരെ ചെറുപ്പമായ കാലം തൊട്ടേ എന്റെ സെക്ഷ്വാലിറ്റിയെ പറ്റി എനിക്ക് ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തമായി കുട്ടികൾ വേണമെന്ന ആഗ്രഹം ഉണ്ടാകുമ്പോൾ ദത്തെടുക്കണം എന്നാണ് ഞാൻ ചിന്തിച്ചിരുന്നതും. അങ്ങനെയാണ് 2018 ൽ മൂന്ന് ആൺകുട്ടികളുടെ വളർത്തുപിതാവ് ആവുന്നത്. അവർക്ക് രണ്ടു സഹോദരിമാർ കൂടി ഉണ്ടെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. അവരുടെ വളർത്തമ്മയോടെ സംസാരിച്ചു, ഒരുമിച്ച് കളിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു. ആദ്യകാഴ്ചയിൽ തന്നെ കുട്ടികൾ പരസ്പരം കെട്ടിപ്പിടിക്കുന്നതും, കണ്ണീരോടെ പരസ്പരം ഉമ്മ കൊണ്ട് മൂടുന്നതും ഒക്കെ എന്നിൽ അങ്ങേയറ്റം വേദനയുണ്ടാക്കി. അങ്ങനെയാണ് അവരെ അഞ്ചുപേരെയും ഒരുമിപ്പിക്കണമെന്നും ദത്തെടുക്കാം എന്നും തീരുമാനം ആവുന്നത്.

കാര്യങ്ങളൊക്കെ തീർപ്പിലാക്കിയപ്പോൾ എല്ലാവരും ഒരുപാട് സപ്പോർട്ട് ചെയ്തു, പക്ഷേ അഞ്ച് പേരെ ഒറ്റയ്ക്ക് എങ്ങനെയാണ് നോക്കി വളർത്തുക എന്നതായിരുന്നു എല്ലാവരുടെയും സംശയം. പക്ഷേ കുഞ്ഞുങ്ങളുടെ ഒപ്പം ആയിരിക്കുമ്പോൾ തനിക്ക് ഒരു ബുദ്ധിമുട്ടുകളും ഇല്ല. ഒരു വീട് വാങ്ങാനുള്ള ഉദ്ദേശത്തിലാണ് ഇപ്പോൾ. പാർട്ണർ ആയിരുന്ന ഗില്ലൻ ഇടയ്ക്കിടെ കുട്ടികളെ നോക്കാനായി സന്ദർശിക്കാറുണ്ട്. അദ്ദേഹം അവരുടെ ‘പപ്പ’ ആണ്. പേപ്പർ വർക്കുകൾ ശരിയായ സന്തോഷത്തിൽ എല്ലാവരും ഒരേ പോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് ചിത്രങ്ങൾ എടുത്തിരുന്നു.