ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അടിസ്ഥാനമായ വിവിധ ആവശ്യങ്ങളും, വേതന വർധനവും ആവശ്യപ്പെട്ടു നേഴ്സുമാർ സംഘടിപ്പിക്കുന്ന പണിമുടക്ക് പുരോഗമിക്കുകയാണ്. സർക്കാരിന് മുൻപിൽ വെച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ മുൻപോട്ട് പോകാൻ കഴിയില്ലെന്ന അവസ്ഥയിലാണ് നിലവിൽ കാര്യങ്ങൾ പോകുന്നത്. വാക്ക്-ഔട്ടുകൾ ഉൾപ്പെടെ നടക്കുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ സർക്കാരും ‘മിലിറ്റന്റ്’ നേഴ്സിംഗ് യൂണിയനും തമ്മിലുള്ള നിർണായക ചർച്ചകൾ ഇന്ന് നടക്കുകയാണ്.

ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ, തൊഴിലാളികൾ ഒന്നാകെ മുൻപോട്ട് വെച്ചിരിക്കുന്ന സമരത്തിൽ നിർണായക ഇടപെടലുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ മേധാവി പാറ്റ് കുള്ളനെ കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുൻപെങ്ങും ഇല്ലാത്ത രീതിയിൽ, യൂണിയന്റെ ഭാഗമായ മുഴുവൻ ആളുകളും സമരത്തെ അനുകൂലിച്ചു വോട്ട് രേഖപ്പെടുത്തിയത് ഭരണകേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അവരുടെ ഐക്യത്തിന് മുന്നിൽ സർക്കാർ മുട്ട് മടക്കേണ്ടി വരുമെന്നാണ് നിലവിലെ സംഭവവികാസങ്ങൾ പറയുന്നത്.

ജീവിതചിലവുകൾ ദിനതോറും വർധിക്കുകയാണ്. ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ചെയ്യേണ്ടത് നേഴ്സുമാരാണ്. എന്നാൽ അവർക്ക് നാളിതുവരെയായി വേതനം വർധിപ്പിച്ചു നൽകിയിട്ടില്ല. 35,000 പൗണ്ട് സമ്പാദിക്കുന്ന ഒരു ശരാശരി നേഴ്‌സിന് 6,000 പൗണ്ടിന് തുല്യമായി ഏകദേശം 17 ശതമാനം ശമ്പള വർദ്ധനവിന് വേണ്ടിയാണ് നിലവിൽ സമരം നടത്തുന്നത്. എന്നാൽ ഈ ആവശ്യത്തെ നിരാകരിച്ചു സ്റ്റീവ് ബാർക്ലേ നേരത്തെ രംഗത്ത് വന്നിരുന്നു.