തിരു.: പോലീസിനൊപ്പം നിന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു സന്നദ്ധ സംഘടനയ്ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലയിടങ്ങളില്‍ പോലീസിനൊപ്പം ചിലര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതായുള്ള പരാതി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. സംഘടനകള്‍ ധാരാളമുണ്ട്. സര്‍ക്കാര്‍ തന്നെ സന്നദ്ധ പ്രവര്‍ത്തകരുടെ സേന രൂപവത്കരിച്ചിട്ടുണ്ട്. അതിലെ അംഗങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങളില്‍ പങ്കെടുക്കാനുള്ള അനുമതി. അതോടൊപ്പം, പോലീസ് വിവിധ സ്ഥലങ്ങളില്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അത് ഏതെങ്കിലും സന്നദ്ധ സേനയില്‍ പെട്ട ആളുകളല്ല, സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്ന ആളുകളാണ്. അവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ ബന്ധമോ സന്നദ്ധ സംഘടനയുമായുള്ള ബന്ധമോ ഉണ്ടെങ്കില്‍ അതൊന്നും പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇത്തരം പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാനാവില്ല. അത്തരത്തിലുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്ക് പ്രകാരം കോവിഡുമായി ബന്ധപ്പെട്ട ഏത് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയാലും, ഏതെങ്കിലും രാഷട്രീയപ്പാർട്ടികളുടെയോ പോഷക സംഘടനകളുടെ പേരോ അടയാളങ്ങളോ അതോടൊപ്പം ചേർക്കാനോ അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിപ്പിക്കാനോ പാടില്ല