ന്യൂസ് ഡെസ്ക് മലയാളം യുകെ

എല്ലാ എൻഎച്ച്എസ് ജീവനക്കാരും വാക്സിൻ സ്വീകരിക്കണമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മിനിസ്റ്റർ നാദിം സഹാവി പറഞ്ഞു. രോഗബാധിതരെ ചികിത്സിക്കുന്നവർക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും ഇതിന് ഉത്തമ ഉദാഹരണമാണ് ശസ്ത്രക്രിയാരംഗത്തുള്ള ഡോക്ടർമാർ എല്ലാവരും ഹെപ്പറ്റൈറ്റിസ് ബി ക്കെതിരെയുള്ള വാക്സിൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങളുടേതാണെന്ന് ഗവൺമെൻറ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസണും എല്ലാവരും വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധമല്ല എന്നാണ് പറഞ്ഞിരുന്നത്.

അതേസമയം വാക്സിൻ സ്വീകരിക്കാൻ ജനങ്ങൾക്ക്‌ സ്വാതന്ത്ര്യം ഉണ്ടെന്നും അവരെ നിർബന്ധിച്ച് കുത്തിവെയ്പ്പ് എടുപ്പിക്കുന്നത് നല്ലതല്ലെന്നും, ഇത്തരത്തിലുള്ള ഒരു നീക്കം എൻഎച്ച്എസ് ജീവനക്കാരെ പ്രതിരോധ കുത്തിവെയ് പ്പെടുക്കാൻ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്നും ലേബർ പാർട്ടി പ്രതികരിച്ചു. നിലവിൽ എൻഎച്ച്എസ് സ്റ്റാഫുകളിൽ ഏകദേശം 10 ശതമാനത്തോളം ആളുകൾ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചിട്ടില്ല. ഇതുവരെ യുകെയിൽ ഏകദേശം 40 മില്യൺ ജനങ്ങൾ ഫസ്റ്റ് ഡോസും 25 മില്യൺ ജനങ്ങൾ സെക്കൻഡ് ഡോസും സ്വീകരിച്ചു. ഇത് ജനങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു. വാക്സിൻ സ്വീകരിക്കാനുള്ള വിമുഖത ജനങ്ങളുടെ ഇടയിൽ ഉണ്ടായിട്ടും ഇത്രയും ജനങ്ങൾ വാക്സിൻ സ്വീകരിച്ചത് അഭിനന്ദനാർഹമാണ്. നിർബന്ധിത കുത്തിവെയ്പ്പുകൾ ഉണ്ടാവില്ലെന്നും ഈ രാജ്യത്ത് ആരെയും അതിനായി നിർബന്ധിക്കുകയില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ നവംബറിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

വാക്സിൻ സ്വീകരിക്കാൻ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് ഉചിതമാണെന്ന് തനിക്കു തോന്നുന്നില്ലെന്ന് ലേബർ ഷാഡോ കാബിനറ്റ് മന്ത്രി തങ്കം ഡെബ്ബോണയർ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് റെഗുലേഷൻസ് ആലോചിച്ചു വരികയാണെന്നും കുട്ടികൾക്ക് വാക്സിൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ അവർക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുകയുള്ളൂ എന്നും സഹാവി തൻറെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. നിലവിൽ യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളിൽ ഫൈസർ വാക്സിനുകൾ കുട്ടികൾക്ക് നൽകുന്നുണ്ട്.