കോൺഗ്രസിന്റെ യുവ ചിന്തൻ ഷിവിറിൽ പങ്കെടുത്ത നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ ചിത്രം പങ്കുവെച്ച് കുറിപ്പുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അഭിവാദ്യമർപ്പിച്ചാണ് സുധാകരൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു.

സിനിമാ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് സുധാകരൻ കുറിച്ചു. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.

മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല.

ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്‌നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസ്സിന്റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ.