അനീറ്റ സെബാസ്റ്റ്യൻ 

കൊച്ചി: സമീപഭാവിയിൽ ഇപ്പോഴത്തെ നോട്ടുകൾക്ക് പകരമായി ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കേണ്ടിവരുമെന്ന് ഡച്ച് ബാങ്ക് നയതന്ത്രജ്ഞൻ. ക്രിപ്റ്റോ കറൻസികളുടെ പ്രാധാന്യത്തെക്കുറിച്ചും അടുത്ത പത്ത് വർഷത്തിനുശേഷം നോട്ടുകളുടെ നിലനിൽപ്പിനെക്കുറിച്ചും ഡച്ച് ബാങ്ക് നയതന്ത്രജ്ഞനായ ജിം റീഡ് വ്യക്തമാക്കുന്നു. ഇമാജിൻ 2030 എന്ന പേരിൽ പുറത്തിറക്കിയ ഡച്ച് ബാങ്കിന്റെ ഗവേഷണ റിപ്പോർട്ടിലാണ് ഈ  പരാമർശങ്ങൾ. ഈ 84 പേജ് സ്പെഷ്യൽ എഡിഷനിൽ ‘ദ് എൻഡ് ഓഫ് ഫിയറ്റ് മണി? ‘ എന്ന റിപ്പോർട്ടിലാണ് ജിം റീഡ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ നോട്ടുകളെ പിടിച്ചു നിർത്തുന്ന ശക്തികളെല്ലാം ഇന്ന് തകർച്ചയുടെ വക്കിലാണ്. അതുകൊണ്ട് 2020 കളിൽ ഈ സ്ഥിതിക്ക് എതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ബദൽ സംവിധാനങ്ങളായ ക്രിപ്റ്റോ കറൻസിയുടെയും സ്വർണത്തിന്റെയും ആവശ്യകത വർദ്ധിപ്പിക്കും.

ഗവേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ ക്രിപ്റ്റോ കറൻസിയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പണമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാരിയൊ ലേബറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്റ്റോ കറൻസിയോടുള്ള ഈ ആഭിമുഖ്യം തുടരുകയാണെങ്കിൽ ബ്ലോക്ക്‌ ചെയിൻ വാലറ്റ്, ഇന്റർനെറ്റ് മുതലായവ ഉപയോഗിക്കുന്നവരുടെ എണ്ണം 2020-2030 കളിൽ ക്രമാതീതമായി വർദ്ധിക്കും. ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത വർദ്ധിക്കണമെങ്കിൽ ഗവൺമെന്റുകളും അധികൃതരും ഇവയ്ക്ക് അംഗീകാരം നൽകണം. ഇതിനായി ആപ്പിൾ പേ, ഗൂഗിൾ പേ, വിസ, മാസ്റ്റർ കാർഡ്, വാൾമാർട്ട് , ആമസോൺ തുടങ്ങിയ പ്രധാന ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കപ്പെടണം. ഈ വെല്ലുവിളികൾ മറികടന്നാൽ ഇപ്പോഴത്തെ നോട്ടുകളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകും.

സമീപഭാവിയിൽ ക്രിപ്റ്റോ കറൻസികൾ ഡിജിറ്റൽ യുദ്ധത്തിനുള്ള ഏറ്റവും വലിയ ആയുധം ആയിരിക്കും. ശക്തമായ ബാങ്കിംഗ് സ്ഥാപനങ്ങളുള്ള പല രാജ്യങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നുണ്ട്. ഏതൊക്ക രാജ്യങ്ങളാണ് ഇവയ്ക്ക് ലൈസൻസ് നൽകുകയും വൻകിട ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുകയെന്നത് ഇനിയും  അവശേഷിക്കുന്നുവെന്നും എന്നാൽ ഇത് സാധ്യമായാൽ ക്രിപ്റ്റോ കറൻസിയും , സാമ്പത്തിക സ്ഥാപനങ്ങളും , സ്വകാര്യമേഖലയും , പൊതുമേഖലയും തമ്മിലുള്ള വിടവ് ഇല്ലാതാകുമെന്നും മാരിയൊ ലേബ പറയുന്നു .