പാറശാല സ്വദേശി ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തലുമായി അടുത്ത ബന്ധു സത്യശീലന്‍. ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നെന്നും അതുകൊണ്ട് ഷാരോണിനെ കൊന്ന് മറ്റൊരു വിവാഹം കഴിക്കാനായിരുന്നു നീക്കമെന്നും സത്യശീലന്‍ പറഞ്ഞു. റിപ്പോർട്ടർ ടിവിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പരിചയപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തിരുന്നു. കയ്പ്പ് അറിയാന്‍ കഷായം കൊടുത്തെന്നാണ് പെണ്‍കുട്ടി പോലീസിന് നൽകിയ മൊഴിയെന്നും അങ്ങനെയാണെങ്കില്‍ ചെറിയ സ്പൂണില്‍ കൊടുത്താല്‍ പോരേയെന്നും ത്യശീലന്‍ ചോദിക്കുന്നു. 100 എംഎല്‍ കൊടുത്തത് ഷാരോണിനെ കൊല്ലണം എന്ന ലക്ഷ്യത്തോടെയാണെന്നും സത്യശീലന്‍ പറഞ്ഞു.

കഷായത്തിന്റെ പേര് ചോദിച്ചപ്പോള്‍ പറയാന്‍ തയ്യാറായില്ല. ഫ്രൂട്ടിയിലായിരിക്കാം പ്രശ്‌നമെന്നാണ് പറഞ്ഞത്. അമ്മയെ വീട്ടില്‍ കൊണ്ടാക്കാന്‍ വന്ന ഓട്ടോക്കാരനും പ്രശ്‌നം അനുഭവപ്പെട്ടിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. 100 എംഎല്‍ കഷായവും ജ്യൂസും കൊടുത്തെന്ന് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഷായത്തിന്റെ കുപ്പി എവിടെയെന്ന് ചോദിച്ചപ്പോള്‍ അവസാന ഡോസായിരുന്നു എന്നും കുപ്പി ആക്രിക്കടയില്‍ കൊടുത്തു എന്നുമാണ് പറഞ്ഞത്.

വിഷയത്തില്‍ അന്ധവിശ്വാസത്തിന്റെ പങ്കും തോന്നിയിട്ടുണ്ട്. പരിചയപ്പെട്ട് രണ്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തു. നവംബറില്‍ 23 വയസ് തികയും. അതിന് മുന്‍പ് വിവാഹം നടന്നാല്‍ . ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് മരിക്കുമെന്നാണ് പറഞ്ഞത്.

മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ ജാതകദോഷം നിമിത്തമാണെന്നും ആ കുങ്കുമം മായ്ച്ച് കളയാമെന്നുമാണ് പറഞ്ഞത്. അവളുടെ മനസില്‍ കുങ്കുമം തൊട്ടത് കൊണ്ട് ഷാരോണാണ് ആദ്യഭര്‍ത്താവ്. ഷാരോണ്‍ മരിച്ച് കഴിഞ്ഞാല്‍ ഇനിയൊരു വിവാഹജീവിതം സമ്പൂര്‍ണമാകുമെന്ന് അന്ധ വിശ്വാസമുണ്ടായിരുന്നു.