ജീവനെടുക്കുന്ന പ്രണയപ്പകയുടെ നടുക്കുന്ന വാർത്തകൾ തുടർക്കഥയാവുകയാണ്. വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. ഡിണ്ടിഗൽ ഒട്ടംഛത്രം രാഘവനായ്ക്കൻ പട്ടിയിലെ വെള്ളച്ചാമിയുടെ മകൾ പ്രഗതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു പ്രഗതിയുടെ അടുത്ത ബന്ധു ഡിണ്ടിഗൽ സ്വദേശി സതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സതീഷ് കുമാറുമായി പ്രണയത്തിലായിരുന്ന പ്രഗതിക്കു വീട്ടുകാർ മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇതാണ് പകയുണ്ടാവാൻ കാരണം. തന്നെ വിവാഹം കഴിക്കണമെന്ന് ഇയാൾ പെൺകുട്ടിയോട് ഒട്ടേറെ തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി ഇതിന് തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. പെൺകുട്ടി പഠിക്കുന്ന കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ കാറിൽ സുഹൃത്തിനൊപ്പം എത്തിയാണു തട്ടിക്കൊണ്ടുപോയത്.

പിന്നീട് കാറിൽ വച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി മൃതദേഹം പാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നു. കോളജിൽ അവധി പറഞ്ഞു വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ വീട്ടിൽ എത്താമെന്നു പറഞ്ഞ പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണും കോളജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണു പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. സതീഷ് കുമാറിന്റെ സുഹൃത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.