വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരെ ചുമത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. റിഫയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ പോക്‌സോ കേസ് ചുമത്തി മെഹ്നാസിനെ അറസ്റ്റ് ചെയ്തിരുന്നു.

നിലവില്‍ ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മെഹ്‌നാസ്. റിഫയുടെ ആത്മഹത്യയില്‍ മെഹ്‌നാസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനുമാണ് കേസ് എടുത്തിട്ടുള്ളത്. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയത്.

റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ഇത് ആത്മഹത്യയ്ക്ക് കാരണമായെന്നുമാണ് കേസ് അന്വേഷിച്ച കാക്കൂര്‍ പോലീസിന്റെ കണ്ടെത്തല്‍. ആത്മഹത്യാപ്രേരണാക്കുറ്റം ഉള്‍പ്പെടെ പത്ത് വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് മെഹ്നാസിനെതിരെ കേസെടുത്തിരിക്കുന്നത്.