വിവാഹം കഴിഞ്ഞ് 11-ാം ദിവസം ഭര്‍ത്താവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ ഭാവ്നഗര്‍ ജെസാര്‍ സ്വദേശി വാജു ഗോഹില്‍(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വാജു ഗോഹിലിന്റെ ഭാര്യ ദീപിക വാസവയെ വീട്ടില്‍നിന്ന് കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് വാജു ഗോഹിലിനെ വീടിന് മുന്നിലെ കട്ടിലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വാജുവിന്റെ ഭാര്യ ദീപികയാണ് കൃത്യം നടത്തിയതെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിന് പിന്നാലെ യുവതിയെ വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്.

ഉച്ഛല്‍ സ്വദേശിയായ ദീപികയും വാജു ഗോഹിലും ജനുവരി 25-നാണ് വിവാഹിതരായത്. ജെസാര്‍ ഗാവനിലെ വീട്ടിലായിരുന്നു ഇവരുടെ താമസം. ഞായറാഴ്ച രാത്രിയാണ് ദീപിക ഭര്‍ത്താവിനെ ആക്രമിച്ചശേഷം വീട്ടില്‍നിന്ന് കടന്നുകളഞ്ഞത്. വിവരമറിഞ്ഞ് സഹോദരന്‍ പ്രവീണ്‍ ഗോഹില്‍ വീട്ടിലെത്തിയപ്പോള്‍ മരത്തിന് ചുവട്ടിലെ കട്ടിലില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് വാജു ഗോഹിലിനെ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ ആദ്യദിവസം മുതല്‍ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായാണ് സഹോദരന്‍ പ്രവീണ്‍ പോലീസിന് നല്‍കിയ മൊഴി. തര്‍ക്കത്തിനിടെ ദീപിക തന്റെ സഹോദരനെ ആക്രമിച്ചെന്നാണ് സംശയിക്കുന്നതെന്നും തലയ്ക്ക് പരിക്കേറ്റാണ് സഹോദരന്‍ മരിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.