ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഗര്‍ഭിണിയായ സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടിയത് ടീ ഷര്‍ട്ട് ബ്രാന്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍.
ജൂണ്‍ ഒന്നാം തീയതിയാണ് 35-കാരിയായ ഗര്‍ഭിണിയായ അധ്യാപികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ അന്വേഷണം തടസപ്പെട്ടിരിക്കെയാണ് സിസി ടിവിയില്‍ പതിഞ്ഞ പ്രതിയുടെ വസ്ത്രം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

ടീഷര്‍ട്ടിന്റെ പിന്‍ഭാഗത്തുള്ള ബ്രാന്‍ഡ് പേര് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നഗരത്തില്‍ ഇതേ ബ്രാന്‍ഡിലുള്ള ടീഷര്‍ട്ട് വാങ്ങിയവരുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെയും സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന യുവാക്കളുടെയും സഹായത്തോടെയായിരുന്നു അന്വേഷണം. ചോദ്യം ചെയ്യലിന്റെ ആരംഭത്തില്‍ തന്നെ താനാണ് അധ്യാപികയെ കൊന്നതെന്ന് വിദ്യാര്‍ഥി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

‘അധ്യാപികയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആണ്‍കുട്ടി ആഗ്രഹിച്ചിരുന്നു. എന്നാല്‍, യുവതി ഇതിന് എതിരായിരുന്നു. ബന്ധം തുടരാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പ്രതി കൊലപ്പെടുത്തുകയായിരുന്നു’ അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.

കവര്‍ച്ച നടന്നതായി വരുത്തിത്തീര്‍ക്കാന്‍ യുവതിയുടെ മുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്ത് 50,000 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പ്രതി കൈക്കലാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എസ്എസ്പി പറഞ്ഞു.