മദ്രാസ് ഹൈക്കോടതി വീണ്ടും ഇടപെട്ടതോടെ ഒട്ടേറെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വിഷയമായ ‘ടു ഫിംഗർ’ പരിശോധന ഇന്ത്യയിൽ വീണ്ടും ചർച്ചയാകുകയാണ് . യുകെയിലെ കന്യാകാത്വം തെളിയിക്കാനുള്ള രണ്ടു വിരൽ പരിശോധനയ്ക്ക് അന്ത്യം കുറിച്ചത് ഒരു ഇന്ത്യൻ യുവതിയുടെ പോരാട്ടമാണ് .

1979 നു മുൻപ്, യുകെയിലെത്തി വിവാഹം കഴി ക്കുന്ന മറ്റു രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകൾ അതിഭീകരമായ വൈദ്യ പരിശോധനകളിലൂടെ കന്യാകാത്വം തെളിയിക്കേണ്ട അവസ്ഥയിലായിരുന്നു. ആ കിരാത നിയമത്തിന് അവസാനം കുറിച്ചത് ഒരു ഇന്ത്യൻ യുവതിയായിരുന്നു. 1979 ജനുവരി 24ന് ഒരു ഇന്ത്യൻ യുവതി ഹീത്രോ വിമാനത്താളത്തിൽ വന്നിറങ്ങി. ഇന്ത്യൻ വംശജനായ തന്റെ പ്രതിശ്രുത വരനെ വിവാഹം കഴിക്കുകയായിരുന്നു ഉദ്ദേശ്യം. അക്കാലത്ത്, ബ്രിട്ടനിലേക്കു പ്രവേശിക്കുന്ന ആളുകൾക്ക് അവരുടെ പ്രതിശ്രുത വരനെ മൂന്നു മാസത്തിനുള്ളിൽ വിവാഹം കഴിക്കുമെങ്കിൽ വീസ ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ, യുവതിക്ക് കടുത്ത വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നു.

35 വയസ്സുണ്ടായിരുന്ന യുവതി ഇതു വരെ വിവാഹം കഴിക്കാതിരുന്നതിനെപ്പറ്റിയായിരുന്നു ഇമിഗ്രഷൻ ഉദ്യോഗസ്ഥരുടെ സംശയം. ഇവർ വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും ആരോപണം ഉയർന്നതോടെ യുവതിയെ 2 വിരൽ പരിശോധനയ്ക്ക് അടക്കം വിധേയയാക്കി. യോനിക്കുള്ളിൽ ഒരു ഡോക്ടർ രണ്ട് വിരലുകൾ പ്രവേശിപ്പിച്ച് കന്യാചർമം കേടുകൂടാതെയുണ്ടോ എന്നു പരിശോധിക്കുന്ന ശാരീരിക പരിശോധനയാണിത്. എന്നാൽ, യുവതി ശക്തമായി പ്രതികരിച്ചതോടെ ലണ്ടനിലെ പ്രധാന പത്രങ്ങളുടെ തലക്കെട്ടായി ഈ സംഭവം മാറി. പരിശോധനകൾ നടത്തിയെന്ന് സംശയിക്കുന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ തന്നെ അച്ചടക്ക നടപടിയുമുണ്ടായി.

ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടികളെ ‘രണ്ടു വിരൽ’ പരിശോധനയ്ക്കു വിധേയമാക്കാൻ പാടില്ലെന്നും ഇതിൽനിന്നു മെഡിക്കൽ വിദഗ്ധരെ തടയണമെന്നുമാണു മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിനോട് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ആർ.സുബ്രഹ്മണ്യൻ, എൻ.സതീഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ‘ദുരാചാരം’ എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നു പറഞ്ഞത്.