ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ പ്രമുഖ എൻഎച്ച്എസ് ആശുപത്രികളിലും രോഗികളെ ചികിൽസിക്കുന്നതിനുള്ള പോരായ്‌മ ചൂണ്ടിക്കാട്ടിയുള്ള ബിബിസി റിപ്പോർട്ട് പുറത്ത്. 20 വർഷത്തെ റെക്കോർഡുകൾ വിലയിരുത്തി തയാറാക്കിയ റിപ്പോർട്ടിൽ വടക്കൻ അയർലൻഡും വെയിൽസും ഫോർ ഹവർ ആക്സിഡന്റ് ആൻഡ് എമെർജൻസി(എ&ഇ) ടാർഗറ്റ് ഒരിക്കൽ പോലും നിറവേറ്റിയിട്ടില്ലെന്ന് കണ്ടെത്തി. ഇത് അപകട-അടിയന്തര സഹായങ്ങൾക്കായി പ്രവേശിക്കുന്ന രോഗികൾ ചികിത്സയ്ക്കായും മറ്റും നാല് മണിക്കൂറിൽ കൂടുതൽ കാത്തിരിക്കാതിരിക്കാനായി നടപ്പാക്കിയ നിയമമാണ്.

എ&ഇ, ക്യാൻസർ, പ്ലാൻഡ് കെയറിനുള്ള കാത്തിരുപ്പ് സമയം എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് റിപ്പോർട്ടിനായി ഏറ്റവും കൂടുതൽ പരിഗണിച്ചത്. കഴിഞ്ഞ ഏഴ് വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്‌കോട്ട്‌ലൻഡിലെ എൻഎച്ച്എസ് മാത്രമാണ് എ&ഇയിലെ ടാർഗറ്റ് പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ ഇത് 2020-ൽ രോഗികളുടെ എണ്ണം കുറഞ്ഞിരുന്ന ലോക്ക്ഡൗൺ കാലഘട്ടത്തിൽ ആയിരുന്നു.

അതേസമയം തങ്ങളുടെ പിഴവുകൾ മനസിലാക്കി പ്രവർത്തിക്കാനുള്ള അവസരമാണിതെന്ന് കിംഗ്സ് ഫണ്ട് തിങ്ക് ടാങ്ക് ചീഫ് അനലിസ്റ്റ് ശിവ ആനന്ദശിവ പറഞ്ഞു. ചികിത്സകളിൽ വരുന്ന കാലതാമസം രോഗികളെ അപകടത്തിലാക്കുന്നുവെന്ന അഭിപ്രായം മുന്നോട്ട് വരുന്നുണ്ട്. ചികിത്സയ്ക്കായി കാത്തിരിക്കുമ്പോൾ പലരുടെയും ആരോഗ്യം മോശമാവുന്ന സാഹചര്യം ഉണ്ടാവാറുണ്ടെന്ന് എൻഎച്ച്എസ് പേഷ്യന്റ്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് റേച്ചൽ പവർ പറഞ്ഞു. അതേസമയം വെയ്റ്റിംഗ് ടൈം കുറയ്ക്കാനുള്ള നീക്കങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.