തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയിൽ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടിക ഗവർണർക്ക് കൈമാറാനാണ് തീരുമാനം. ഉഭയകക്ഷി ചർച്ചകൾ തുടരുകയാണെന്നും നാളെ രാവിലെയും കൂടിയാലോചന ഉണ്ടാകുമെന്നും എഐസിസി നിരീക്ഷകൻ ദീപദാസ് മുൻഷി അറിയിച്ചു. തിങ്കളാഴ്ചയാണ് പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.
മുഖ്യമന്ത്രി വി ഡി സതീശൻ ധനവകുപ്പ് നേരിട്ട് കൈകാര്യം ചെയ്യാനാണ് സാധ്യത. ആഭ്യന്തര വകുപ്പ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെയാണ് ധനവകുപ്പ് മുഖ്യമന്ത്രിക്കൊപ്പം തന്നെ തുടരാനുള്ള നീക്കം ശക്തമായത്. ഇതിനിടെ സതീശൻ മന്ത്രിസഭയിൽ ഇടംനേടുന്ന കോൺഗ്രസ് നേതാക്കളുടെ പട്ടികയും ഏകദേശം വ്യക്തമായി. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് ലഭിക്കാനും സാധ്യതയുണ്ട്.
അതേസമയം, മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകുന്നതിൽ ധാരണയായെന്നാണ് സൂചന. ഇന്ദിരാഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലാണ് വിഷയത്തിൽ തീരുമാനം രൂപപ്പെട്ടത്. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ നാളെയും തുടരുമെന്നും അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വം ചേർന്നായിരിക്കും എടുക്കുകയെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.











Leave a Reply