ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 163 സ്വതന്ത്ര രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും സമാധാന നിലവാരം അനുസരിച്ച് റാങ്ക് ചെയ്യുന്ന വാർഷിക റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 37-ാമത്തെ രാജ്യമെന്ന നിലയിൽ യു കെ പട്ടികയിൽ ഇടം നേടി. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്സ് & പീസ് പുറത്തിറക്കിയ ഗ്ലോബൽ പീസ് ഇൻഡക്സ് എന്ന റിപ്പോർട്ടിലാണ് ലോകരാജ്യങ്ങളെ സുരക്ഷയ്ക്ക് അനുസരിച്ച് തരംതിരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി ഐസ്‌ലൻഡ് ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡെന്മാർക്ക്, അയർലൻഡ്, ന്യൂസിലൻഡ് എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൗത്ത് ആഫ്രിക്കയ്ക്ക് തൊട്ടു പുറകെ അമേരിക്ക നൂറ്റിമുപ്പത്തിയൊന്നാം സ്ഥാനത്താണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാനാണ് (163) തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യെമൻ, സിറിയ, ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗ്രസ് തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ സമാധാന പട്ടികയിൽ പിന്നിലാണ് എത്തിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും സമാധാനപരമായ പ്രദേശമാണ് യൂറോപ്പ്. ഏറ്റവും സമാധാനപരമായ പത്ത് രാജ്യങ്ങളിൽ ഏഴെണ്ണവും ഇവിടെയാണ്.

ഏറ്റവും സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ 37 – മതായാണ് യുകെ ഇടം നേടിയിരിക്കുന്നത്. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്നിലായാണ് ബ്രിട്ടൻ എത്തിയിരിക്കുന്നത്. അമേരിക്കയുടെ താഴ്ന്ന റാങ്കിങ്ങിന്റെ ഒരു കാരണം കൊലപാതക നിരക്കുകളാണ്. ഉക്രൈൻ- റഷ്യ യുദ്ധം ഇരു രാജ്യങ്ങളുടെയും സമാധാനം തകർത്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.