ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്ഞിയെയും രാജ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനാൽ ഹാരിയുടേയും മെഗാന്റെയും രാജപദവി എടുത്തുകളയണമെന്ന അഭിപ്രായത്തിലാണ് ഒരു കൂട്ടം ജനങ്ങൾ. തിങ്കളാഴ്ച പുറത്തുവന്ന ഇന്റർവ്യൂവിനെ തുടർന്നു നടത്തിയ അഭിപ്രായ സർവേയിൽ രാജ്യത്തെ മുതിർന്ന പൗരന്മാർ ഹാരിക്കും മെഗാനും എതിരാണ്. കൊട്ടാരത്തിൽ നിന്നും ഇരുവർക്കുമെതിരെ മോശം പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയില്ലെന്നും, ഇരുവർക്കും രാജകീയമായ സുഖസൗകര്യങ്ങൾ അനുഭവിക്കാൻ താൽപര്യമുണ്ടെങ്കിലും ജോലിചെയ്യാൻ ഇഷ്ടം ഇല്ലാത്തതിനാലാണ് കൊട്ടാരം വിട്ടു പോയതെന്നും, മറ്റൊരു രാജ്യത്ത് താമസം തുടങ്ങിയതെന്നുമാണ് 45 വയസ്സിനു മുകളിലുള്ളവരിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. ഇരുവരും നടത്തിയ പരാമർശങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്നും പകുതിയിലധികം പേരും പറഞ്ഞു.

എന്നാൽ 18 വയസ്സു മുതൽ 45 വരെയുള്ള യുവതലമുറ മെഗാനും ഹാരിക്കും ഒപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മെഗാനും കുട്ടിക്കും നേരിടേണ്ടിവന്ന വംശീയാധിക്ഷേപം സത്യമാണെന്ന് വിശ്വസിക്കുന്നതായി ഏറിയ പങ്കും അഭിപ്രായപ്പെട്ടു. ദമ്പതിമാരുടെ മാനസികാരോഗ്യം തകരാറിൽ ആയപ്പോൾ മാത്രമായിരിക്കണം ഇരുവരും മാറിതാമസിക്കാൻ തീരുമാനിച്ചത് എന്നും അവർ അഭിപ്രായപ്പെടുന്നു.

രാജ്യത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ അഭിമുഖത്തെ പറ്റി രാജ്ഞി പ്രതികരിച്ചിരുന്നു . 61 വാക്കുകൾ വരുന്ന മൂന്ന് പാരഗ്രാഫ് സ്റ്റേറ്റ് മെന്റ് പുറപ്പെടുവിച്ചതിൽ “ഇവർക്കും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ പറ്റി വേദന ഉണ്ടെന്നും, വംശീയാധിക്ഷേപം പോലെയുള്ള കാര്യങ്ങൾ കൂടുതൽ പരിഗണന അർഹിക്കുന്നു എന്നും, അവയെ കൂടുതൽ ഗൗരവത്തിൽ തന്നെ കണക്കാക്കും എന്നും” പറയുന്നുണ്ട് .

യുവതലമുറയിൽ ഏറിയപങ്കും ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങളും സങ്കീർണതകളും ആശയക്കുഴപ്പങ്ങളും എത്രയും പെട്ടെന്ന് അവസാനിക്കണമെന്ന് ആഗ്രഹം ഉള്ളവരാണ്. ചാൾസ് രാജകുമാരൻ ഒരിക്കലും സ്വന്തം മകനായ ഹാരിയെ അടർത്തിമാറ്റിയിട്ടില്ലെന്ന് കൊട്ടാരത്തിൽ നിന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഇരുവരും സീനിയർ റോയൽസ് എന്ന പദവി ഒഴിഞ്ഞതിനുശേഷം ചാൾസ് രാജകുമാരൻ മകന്റെ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു എന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു.”എന്റെ കുടുംബം സാമ്പത്തികമായി എന്നെ മുറിച്ചുമാറ്റി, ഞങ്ങളുടെ സെക്യൂരിറ്റി പോലും ഞാൻ തന്നെ അറേഞ്ച് ചെയ്യേണ്ടിവന്നു ” എന്ന പരാമർശത്തെ അഭിസംബോധന ചെയ്താണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.സ്വന്തം മകനും മരുമകളും യാതൊരുവിധത്തിലും ബുദ്ധിമുട്ടില്ല എന്ന് ഉറപ്പുവരുത്താൻ ചാൾസ് ശ്രദ്ധിച്ചിരുന്നു.