ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിൽ കോവിഡിന്റെ പുതിയ തരംഗത്തിനുള്ള തുടക്കമാകുകയാണോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ . കഴിഞ്ഞയാഴ്ച മാത്രം ഇംഗ്ലണ്ടിൽ കോവിഡ് കേസുകൾ 40 ശതമാനമാണ് ഉയർന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻറെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്‌ച അവസാനത്തോടെ 1.13 ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചതായാണ് കണക്കാക്കുന്നത് . ജനസംഖ്യയുടെ 50-ൽ ഒരാൾക്ക് വൈറസ് ബാധ ബാധിച്ചതിൻെറ സൂചനയാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഡിസംബർ കഴിഞ്ഞിട്ടുള്ള ഏറ്റവും കൂടിയ രോഗവ്യാപന നിരക്കാണിത്.

വെയിൽസിലും വടക്കൻ അയർലൻഡിലും സ്കോട്ട്‌ലൻഡിലും കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് പ്രകാരം BA.4, BA.5 സബ്‌വേരിയന്റുകളാണ് പുതിയ തരംഗത്തിലേക്ക് നയിക്കുന്നത്‌ . രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും കോവിഡ് കേസുകൾ വർദ്ധിക്കുന്നതിന് പങ്ക് വഹിച്ചെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

കെയർ ഹോമുകളിൽ കോവിഡ് കുതിച്ചുയരുന്നതും ആശുപത്രികളിലേയ്ക്കുള്ള പ്രവേശനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതും ആരോഗ്യ സേവനത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. പകർച്ചവ്യാധിയെകുറിച്ചുള്ള ഔദ്യോഗികകണക്കുകൾ ഒഎൻഎസ് സർവേയിലൂടെയാണ് സർക്കാർ ശേഖരിക്കുന്നത്. ഇതിൻെറ ഭാഗമായി ഓരോ ആഴ്ചയും പതിനായിരക്കണക്കിന് ആളുകളെയാണ് പരിശോധിക്കുന്നത്.

യുകെയിലെ ഏറ്റവും വലിയ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കണക്കുകൾ പ്രകാരം വ്യാപനം ഓരോ ആഴ്ചയും ഇരട്ടിയായി കൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ 85 വയസ്സിനു മുകളിലുള്ളവരുടെ ആശുപത്രി പ്രവേശനം തുടർച്ചയായി രണ്ടാം ആഴ്ചയും വർദ്ധിച്ചത് ആരോഗ്യ മേഖലയിൽ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.