ചിതയിലേക്കെടുത്ത മൃതദേഹത്തിന്റെ കഴുത്തില്‍ വിരല്‍പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭാര്യ അറസ്റ്റില്‍. ഡല്‍ഹിയിലെ കപഷേറയിലാണ് സംഭവം.
നിതീഷ് കുമാര്‍ എന്നയാളുടെ ശവസംസ്‌കാരത്തിനുള്ള ഒരുക്കം കൂട്ടുന്നതിനിടെ ഒരാളുടെ ശ്രദ്ധയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോലീസ് എത്തി അന്വേഷണം നടത്തിയതോടെ ഭാര്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഭര്‍ത്താവ് നിതീഷ് കുമാര്‍ ഹൃദയാഘാതം വന്നു മരിച്ചു എന്നാണ് 32കാരിയായ ശില്‍പി അറിയിച്ചിരുന്നത്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പെട്ടെന്ന് തന്നെ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ കൂട്ടുകയായിരുന്നു നാട്ടുകാര്‍. 36 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ട ദിവസമായതിനാല്‍ കടുത്ത ചൂടാണ് ദുര്‍ഗന്ധം വമിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ കരുതി.
എന്നാല്‍, ചിതയിലേക്കെടുത്ത മൃതദേഹത്തിന്റെ കഴുത്തില്‍ കണ്ട പാടുകളും അസാധാരണ ദുര്‍ഗന്ധവും ചടങ്ങിനെത്തിയ ഒരാളുടെ സംശയത്തിനിടയാക്കിയതോടെ അയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി ചിതയില്‍ നിന്ന് മൃതദേഹം ഉടന്‍തന്നെ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ ശില്‍പിയെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് ഗൂഡാലോചനയുടെയും കൊലപാതകത്തിന്റെയും ചുരുളഴിയുന്നത്.
മദ്യപിച്ച് വന്ന് എന്നും ഭാര്യയെ തല്ലുന്ന ഭര്‍ത്താവായിരുന്നു നിതീഷ്. സഹികെട്ടാണ് ശില്‍പി ഭര്‍ത്താവിനെ കൊല്ലാനുള്ള പദ്ധതിയിടുന്നത്. ശനിയാഴ്ച്ച വീട്ടിലെത്തിയ ഭര്‍ത്താവിന് അമിതയളവില്‍ മദ്യം നല്‍കി മയക്കി കിടത്തി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ കൊലപാതക ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ വന്നപ്പോള്‍ രണ്ട് ദിവസത്തോളം തന്റെ ഒറ്റമുറി വീട്ടില്‍ പുറത്തിറങ്ങാതെ മൃതദേഹത്തോടൊപ്പം ശില്‍പി കഴിഞ്ഞു..
ഒടുവില്‍ മൂന്നം ദിവസം വീടിനു പുറത്തിറങ്ങി ഭര്‍ത്താവ് ഹൃദയാഘാതം വന്ന് മരിച്ചു എന്ന് അയല്‍വാസികളെ അറിയിക്കുകയായിരുന്നു. 13ഉം 11ഉം വയസ്സുള്ള രണ്ട് മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. മക്കള്‍, ശില്‍പിയുടെ അമ്മയോടൊപ്പം പശ്ചിമ ബംഗാളിലാണ് താമസം.