ഭരണഘടനയെ അവഹേളിച്ചു സംസാരിച്ച വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് ഉറപ്പിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താന്‍ എന്തിന് രാജിവയ്ക്കണം? ഇന്നലെ എല്ലാം വിശദമായി നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന മന്ത്രിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം.

യോഗത്തിനു ശേഷം എകെജി സെന്ററില്‍ നിന്നും ഇറങ്ങിവന്ന മറ്റ് മന്ത്രിമാര്‍ ആരും തന്നെ വിഷയത്തില്‍ പ്രതികരിക്കാനും തയ്യാറായില്ല.

വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അവയ്‌ലബിള്‍ സിപിഎം സെക്രട്ടേറിയറ്റിലേക്ക് വൈകിയെത്തിയ മന്ത്രി പ്രതികരിക്കാതെയാണ് എകെജി സെന്ററിലേക്ക് പോയത്. അരമണിക്കൂറിനുള്ളില്‍ മന്ത്രി തിരിച്ചിറങ്ങിവന്നത് സന്തോഷവാനായിരുന്നു.

നിയമപരമായ വശങ്ങള്‍ കൂടി പരിശോധിച്ച് രാജിയെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന നിലപാടിലാണ് പാര്‍ട്ടി. എ.ജി അടക്കമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. പോലീസ് കേസെടുത്താല്‍ മാത്രം രാജിയെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി തീരുമാനം. പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടില്ല. കോടതിയിലും പരാതി എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ രാജി ആവശ്യപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

മന്ത്രിക്കെതിരെ നല്‍കിയിരിക്കുന്ന പരാതികളില്‍ തിരക്കിട്ട് കേസെടുക്കേണ്ടെന്നാണ് പോലീസിന്റെയും നിലപാട്. പ്രസംഗത്തിന്റെ വീഡിയോ ശാസ്ത്രീയമായി പരിശോധിക്കണം. യോഗത്തില്‍ പങ്കെടുത്ത റാന്നി, തിരുവല്ല എം.എല്‍.എമാരില്‍ നിന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ നിന്നും മൊഴിയെടുത്ത ശേഷമായിരിക്കും തുടര്‍ നടപടി.

തിരുവല്ല ഡിവൈഎസ്പിക്കും പത്തനംതിട്ട എസ്പിക്കും ഡിജിപിക്കുമടക്കം ഏഴ് പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മല്ലപ്പള്ളി ഏരിയ യോഗത്തില്‍ മന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. സിപിഎം തന്നെ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം.

അതേസമയം, പ്രസംഗം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന ആവശ്യവും സിപിഎമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.