ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനശൈലിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. മുന്നിൽ നിന്നു നയിച്ച നേതാക്കൾ ധാർഷ്ട്യത്തോടെ പെരുമാറിയതും അത് പാർട്ടിയുടെ പൊതുച്ഛായയെ ബാധിച്ചതുമാണ് പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉയർന്നത്. ദീർഘകാലമായി അധികാരത്തിന് പുറത്തുള്ള പശ്ചിമ ബംഗാളിലും സമാന സമീപനം തുടരുകയായിരുന്നുവെന്നും ഇത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന അഭിപ്രായവും പ്രകടമായി.
പാർട്ടിക്കൊപ്പം നിന്നിരുന്ന വിവിധ സാമൂഹിക വിഭാഗങ്ങളെയും അനുഭാവികളെയും അകറ്റുന്നതിൽ ഈ ശൈലി നിർണായക പങ്കുവഹിച്ചതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനങ്ങളുമായി കൂടുതൽ അടുപ്പം പുലർത്താനും പുതിയ വിഭാഗങ്ങളെ ഒപ്പം നിർത്താനും പ്രവർത്തനരീതിയിൽ അടിസ്ഥാനപരമായ മാറ്റം വേണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയർന്നു. പൊതുജനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന സംഘടനയായി പാർട്ടി മാറരുതെന്നും അഭിപ്രായമുണ്ടായി.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെ നേതൃത്വം ഗൗരവത്തോടെ കാണാതെ പരിഹാസപൂർവം സമീപിച്ചതായും വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിളിച്ച പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിനത്തിൽ പാർട്ടിയുടെ ഭാവി പ്രവർത്തനരീതിയും ജനപിന്തുണ വീണ്ടെടുക്കാനുള്ള മാർഗങ്ങളും സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. സാധാരണ തിരുത്തലുകൾ കൊണ്ട് മാത്രം മതിയാകില്ലെന്നും സമഗ്രമായ മാറ്റം അനിവാര്യമാണെന്ന പൊതുവികാരമാണ് യോഗത്തിൽ രൂപപ്പെട്ടത്.











Leave a Reply