യുവനടനും അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകനുമായ ഉണ്ണി രാജന്‍ പി. ദേവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പലതവണ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായ ഉണ്ണിയെ നെടുമങ്ങാട്ടെത്തിച്ച പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടയിലാണ് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചത്.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള പ്രിയങ്കയുടെ ഫോണ്‍ രേഖകള്‍ സംബന്ധിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഉണ്ണിയുടെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രിയങ്കയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസം മുമ്പാണ് തിരുവനന്തപുരം വെമ്പായം കരിക്കകം വിഷ്ണു ഭവനില്‍ ജെ പ്രിയങ്കയെ(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായിക അധ്യാപികയായിരുന്നു. ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭര്‍ത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നല്‍കിയത്.