ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ കൊറോണ വൈറസ് വ്യാപനം അതിശക്തമായതോടെ പുതിയ നിയന്ത്രണങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇന്നുച്ചയ്ക്ക് കോമൺസിൽ സംസാരിച്ച ജോൺസൻ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ചു. രാജ്യം അപകടകരമായ അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ആറു മാസം വരെ നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങൾ ആണ് ഇംഗ്ലണ്ടിൽ പ്രാബല്യത്തിൽ വരുന്നത്. ഷോപ്പ് സ്റ്റാഫുകൾ‌, ടാക്സി ഡ്രൈവർമാർ, യാത്രക്കാർ എന്നിവർക്ക് ഫെയ്‌സ് മാസ്കുകൾ‌ ധരിക്കേണ്ടിവരും, വിവാഹങ്ങൾക്ക് പരമാവധി 15 ആളുകൾക്ക് മാത്രം പങ്കെടുക്കാം എന്നിവ പുതിയ നിയന്ത്രണങ്ങൾ പെടുന്നു. അതോടൊപ്പം ഒത്തുചേരലിനുള്ള നിയമങ്ങൾ ലംഘിക്കുന്നതിനും മാസ്ക് ധരിക്കാത്തതിനുമുള്ള പിഴ 200 പൗണ്ട് ആയി ഉയരും. ആവശ്യമെങ്കിൽ കൂടുതൽ വലിയ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്‌കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് നേതാക്കളുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയ ശേഷം യുകെയിലുടനീളം സമാനമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ജോൺസൺ വെളിപ്പെടുത്തി.

സാധ്യമെങ്കിൽ ഒരിക്കൽ കൂടി വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ഓഫീസ് ജീവനക്കാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വ്യത്യസ്ത വീടുകളിൽ നിന്നുള്ള കൂടിക്കാഴ്ച നിരോധിച്ചതായി സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയനും അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ അധിക ധനസഹായം ഉറപ്പാക്കും. പോലീസിനും പ്രാദേശിക നേതാക്കൾക്കും കൂടുതൽ അധികാരം നൽകുകയാണെന്ന് ജോൺസൻ അറിയിച്ചു. മറ്റൊരു ദേശീയ ലോക്ക്ഡൗണിലേക്ക് കടക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. ബിസിനസുകൾ, സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവ തുറന്നിരിക്കും.

ഒക്ടോബറോടെ പ്രതിദിനം 50,000 കേസുകളിലേക്ക് എത്തുമെന്ന് മിക്ക വിദഗ്ധരും കരുതുന്നുണ്ട്. ആവശ്യമായ കർശന നടപടികളെ പിന്തുണയ്ക്കുന്നതായി ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. “ഇത് ദേശീയ പ്രതിസന്ധിയുടെ കാലമാണ്, പക്ഷേ ഞങ്ങൾക്ക് വ്യക്തമായ നേതൃത്വം ആവശ്യമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇംഗ്ലണ്ടിൽ ആശുപത്രി പ്രവേശനം ഇരട്ടിയായിയിരുന്നു. ശൈത്യകാലത്ത് രോഗം അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്ന് ജോൺസൻ അഭിപ്രായപ്പെട്ടു.