ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇസ്രായേൽ പലസ് തീൻ സംഘർഷം ലോകമാകെ വ്യാപിക്കുകയാണ്. ഇസ്രായേൽ ഇന്നലെ ഗാസ സിറ്റിയിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 42 പേരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച പിന്നിടുന്ന സംഘർഷത്തിന്റെ ചുവടുപിടിച്ച് ബ്രിട്ടനിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇന്നലെ ലണ്ടനിൽ നടന്ന പലസ് തീൻ അനുകൂലികളുടെ പ്രകടനം അക്രമാസക്തമായി. ഒമ്പത് പോലീസുകാർക്ക് പരിക്കേറ്റു. പലസ് തീനികൾക്കെതിരായ ക്രൂരമായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ യുകെ സർക്കാർ ‘അടിയന്തര നടപടി’ സ്വീകരിക്കണമെന്ന് സംഘാടകർ പറഞ്ഞു. മാർബിൾ ആർച്ചിനടുത്തുള്ള ഹൈഡ് പാർക്കിലാണ് പ്രതിഷേധക്കാർ ഇറങ്ങിയത്. പ്രതിഷേധത്തിനിടെ ഒമ്പത് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. അതേസമയം നോർത്ത് ലണ്ടനിലെ ഒരു ജൂത സമൂഹത്തിലൂടെ പലസ് തീൻ പതാകകൾ വഹിച്ച കാറുകളുടെ സംഘം സഞ്ചരിച്ചതിനെതിരെ ബോറിസ് ജോൺസൻ പ്രതികരിച്ചു. അശ്ലീലവാക്കുകൾ പ്രയോഗിച്ചാണ് സംഘം കടന്നുപോയത്.

ഞായറാഴ്ച വൈകിട്ട് 6.30 ഓടെ കാറുകൾ നിർത്തിയതിനെ തുടർന്ന് നാല് അറസ്റ്റുകൾ നടന്നതായി മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലെ ഫൂട്ടേജുകളിൽ ഫിഞ്ച്ലി റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ യാത്രക്കാർ ജൂതന്മാർക്കെതിരായ ഭീഷണികൾ ഉയർത്തിയതായി കേൾക്കുന്നു. ലണ്ടനിലെ ഒരു മുതിർന്ന റബ്ബിയെ എസെക് സ് സിനഗോഗിന് സമീപം രണ്ട് യുവാക്കൾ ആക്രമിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സംഭവം. ”നമ്മുടെ സമൂഹത്തിൽ യഹൂദവിരുദ്ധതയ്ക്ക് സ്ഥാനമില്ല. ബ്രിട്ടനിലെ ജൂതന്മാർക്കൊപ്പം ഞാൻ നിൽക്കുന്നു. ഇന്ന് നാം കണ്ട ലജ്ജാകരമായ വംശീയത അവർ സഹിക്കേണ്ടതില്ല.” പ്രധാനമന്ത്രി ജോൺസൺ ട്വീറ്റ് ചെയ്തു.

ജനങ്ങളുടെ ഈ പെരുമാറ്റം തീർത്തും ഞെട്ടിക്കുന്നതായിരുന്നു. ഇത് അനുവദിക്കില്ല. ഇത് സമൂഹത്തിൽ വളരെയധികം ആശങ്കയുണ്ടാക്കുമെന്നും സെന്റ് ജോൺസ് വുഡ്, ഗോൾഡേഴ് സ് ഗ്രീൻ പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം അധിക പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസിങ് ഓപ്പറേഷന്റെ സൂപ്രണ്ട് ജോ എഡ്‌വാർഡ്‌സ് അറിയിച്ചു. ഭയാനകമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, സമാധാനപരമായ പലസ് തീൻ അനുകൂല പ്രതിഷേധങ്ങൾ ബ്രിട്ടനിലുടനീളം നടന്നുവരുന്നുണ്ട്. ഓക്സ്ഫോർഡിൽ നടന്ന ‘സ്പീക്ക് അപ്പ് പാലസ്തീൻ’ പ്രകടനത്തിൽ ബോൺ സ്ക്വയറിലെ കാണികളെ അഭിസംബോധന ചെയ് ത് മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ സംസാരിക്കുകയുണ്ടായി.