സ്വന്തം ലേഖകൻ

നോർത്ത് യോർക്ക് ഷെയർ ഗ്രാമത്തിലെ ഏക ഇലക്ട്രിക് കാർ ഉടമകളായ ടിഫാനി സ്‌നോഡനും ഭർത്താവും ചാർജിങ് സ്ലോട്ടുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്നു. സെക്കൻഡ് ഹാൻഡ് നിസ്സാൻ ലീഫ് ആണ് ഏതാനും ആഴ്ചകൾക്ക് മുൻപ് ഇരുവരും സ്വന്തമാക്കിയത്. വാഹനം ഓടിക്കാൻ നല്ല സുഖം ആണെങ്കിലും ചാർജ് ചെയ്യാൻ അത്ര എളുപ്പമല്ല. വീട്ടിൽ നിന്നും 10 മൈൽ അകലെയുള്ള ഒരു സ്ലോട്ടിൽ ആണ് ഇപ്പോൾ ചാർജ് ചെയ്യുന്നത്. അവിടെ പാർക്കിംഗ് സൗകര്യം ലഭിക്കുന്നത് അത്ര എളുപ്പമല്ലതാനും. 15 വർഷങ്ങൾക്കുള്ളിൽ നിരത്തിലൂടെ ഓടുന്ന മുഴുവൻ വാഹനങ്ങളും ഇലക്ട്രിസിറ്റി ഉപയോഗിച്ചുള്ളവയാകണം അല്ലെങ്കിൽ ഹൈഡ്രജൻ വാതകങ്ങൾ ഉപയോഗിക്കുന്നതാകണം എന്ന് സർക്കുലർ ഇറങ്ങിയിട്ടുണ്ടെങ്കിലും, എങ്ങനെചാർജ് ചെയ്യാം എന്നതാണ് ഇപ്പോൾ ചോദ്യചിഹ്നം ആകുന്നത്.

12 മാസങ്ങൾക്കുള്ളിൽ ചാർജിങ് സ്ലോട്ടുകൾ അൻപത് ശതമാനം വർദ്ധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2050ഓടെ ആവശ്യത്തിനുള്ള ചാർജിങ് നെറ്റ്‌വർക്കുകൾ പൂർത്തിയാക്കാൻ ഏകദേശം 45 ബില്യൺ പൗണ്ട് വേണ്ടിവരും.

സ്നോഡൻ ദമ്പതിമാർ ഇതിനെപ്പറ്റി കൗൺസിലിൽ പരാതി നൽകിയെങ്കിലും ഗ്രാമത്തിൽ അതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. ഏകദേശം 75,000 ത്തോളം പൗണ്ട് ചെലവുവരും പുതിയ ഒരെണ്ണം നിർമ്മിക്കാൻ. 12 മാസത്തിനിടയ്ക്ക് ഏകദേശം പതിനായിരത്തോളം ചാർജിങ് കണക്ടറുകൾ യുകെയിൽ നിലവിൽ വന്നിട്ടുണ്ട്.

പെട്രോൾ സ്റ്റേഷനുകൾക്ക് പകരം കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കണം. സർവീസ് സ്റ്റേഷനുകളിലും, ഹോട്ടലുകളിലും, ഷോപ്പിംഗ് കോംപ്ലക്സുകളും ചാർജിഗ് സൗകര്യം നിലവിൽ വന്നാൽ അതു വലിയ മുന്നേറ്റം ആയിരിക്കും. ഇനി വരുന്ന ഹൗസിംഗ് പ്രോജക്ടുകളിൽ എല്ലാം ഈ മാതൃക സ്വീകരിക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നുണ്ട്.