കൊച്ചി ∙ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശേരി ഏരിയ സെക്രട്ടറിയും ആയിരുന്ന സക്കീര്‍ ഹുസൈനെതിരായ പാർട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ദുബായിലേക്കെന്നു പറഞ്ഞ് ബാങ്കോക്കിലേക്കു പോയി. 10 വര്‍ഷത്തിനിടെ കളമശേരി മേഖലയില്‍ നാലു വീടുകള്‍ വാങ്ങി. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്.

ആരോപണങ്ങളെ തുടർന്നു സക്കീര്‍ ഹുസൈനെ അടുത്തിടെയാണു പാര്‍ട്ടി സസ്പെൻഡ് ചെയ്തത്. സക്കീർ ഹുസൈൻ തുടർച്ചയായി വീടും സ്ഥലവും വാങ്ങിക്കൂട്ടുന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നെന്ന് അറിഞ്ഞിട്ടും 2018ൽ വീണ്ടും 75 ലക്ഷം രൂപയ്ക്ക് പുതിയൊരു വീടു കൂടി വാങ്ങി. റിപ്പോർട്ടിൽ സക്കീറിന്റെ സമ്പാദ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഉള്ളത്.

ഇതിനിടെ, സക്കീറിനെതിരെ കളമശേരി സ്വദേശി ഇഡിക്ക് പരാതി നൽകി. വി.എ.സക്കീർ ഹുസൈനെ 6 മാസത്തേക്കു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് ശരിവച്ചിരുന്നു. സക്കീർ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന ആരോപണത്തിൽ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു അച്ചടക്ക നടപടി.