റോയൽ മെയിലിൽ ഒരു വർഷമായി നടന്നുകൊണ്ടിരുന്ന ശമ്പള തർക്കം ഒത്തുതീർന്നു . റോയൽ മെയിലിൽ യൂണിയനും സ്ഥാപനപ്രതിനിധികളും തമ്മിൽ രണ്ടു കൂട്ടർക്കും സ്വീകാര്യമായ ഒരു ശമ്പള കരാറിൽ എത്തിയതായുള്ള വാർത്തകൾ പുറത്തുവന്നു. യൂണിയൻ അംഗങ്ങൾ ഇത് അംഗീകരിച്ചാൽ ദീർഘകാലമായി റോയൽ മെയിൽ കമ്പനിയിൽ നിലനിന്നിരുന്ന ശമ്പള വർദ്ധന തർക്കങ്ങൾക്ക് അന്ത്യം കുറിയ്ക്കും. സി ഡബ്യൂ യു വിലെ എക്സിക്യൂട്ടീവ് അടുത്ത ആഴ്ച യോഗം ചേരും. ഇത് അംഗീകരിക്കപ്പെട്ടാൽ അടുത്ത പടിയായി യൂണിയൻ അംഗങ്ങൾ വോട്ടടുപ്പിലൂടെ പ്രസ്തുത കരാറിന് അംഗീകാരം നൽകണം.

കരാറിലെ വിശദാംശങ്ങൾ അടുത്ത ആഴ്ച പുറത്തുവരും എന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് ഒരു വർഷത്തെ ചർച്ചയ്ക്ക് ശേഷം റോയൽ മെയിൽ കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയനും റോയൽ മെയിലും തമ്മിൽ ഒരു കരാറിൽ എത്തിച്ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സിഡബ്ല്യു യു ജനറൽ സെക്രട്ടറി സേവ് വാർഡും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആൻസി ഫ്യൂറിലും പറഞ്ഞു.

ശമ്പള വർദ്ധനവിനായി റോയൽ മെയിൽ യൂണിയൻ കഴിഞ്ഞവർഷം ക്രിസ്മസിന് മുമ്പ് ഒട്ടേറെ സമരപരമ്പരകൾ നടത്തിയിരുന്നു. റോയൽ മെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കഴിഞ്ഞ വർഷം 5.5% ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തിരുന്നു . എന്നാൽ സി ഡബ്യൂ യുവിൽ അംഗങ്ങളായ 115,000 അംഗങ്ങൾ ഇത് അപര്യാപ്തമാണ് എന്ന നിലപാടിലായിരുന്നു . ജീവനക്കാരുടെ പണിമുടക്ക് യുകെയിൽ ഉടനീളം തപാൽ സേവനത്തെ തടസ്സപ്പെടുത്തിയിരുന്നു. ഞായറാഴ്ച പ്രവർത്തനം ആക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യൂണിയൻ അംഗങ്ങൾക്കിടയിൽ ക ടുത്ത എതിർപ്പ് നിലനിന്നിരുന്നു. എന്നാൽ ഒത്തുതീർപ്പിൽ ഈ വിവാദ വിഷയങ്ങളിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല.