കണ്ണൂര്‍: പാര്‍ട്ടിയിലെ വ്യക്തിപൂജയെ വിമര്‍ശിച്ച് മുതിര്‍ന്ന പാര്‍ട്ടി സിപിഎം നേതാവ് പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിക്കുന്നത് വ്യക്തി ആരാധനയുടെ ഭാഗമായാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ജയരാജന്റെ പോസ്റ്റ്. ജനങ്ങള്‍ക്കിടയില്‍ ഇടതു പക്ഷത്തിനു ലഭിക്കുന്ന ജനപ്രീതിയുടെ ഭാഗമാണ് വ്യക്തി ആരാധനയെന്നു പറയുന്ന ജയരാജന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇതില്‍ അഭിരമിക്കുന്നവരല്ലെന്നും ചൂണ്ടിക്കാട്ടി.

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതീകൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും വ്യക്തി ആരാധനയുടെ പേരില്‍ ഏറ്റവും അധികം വിമര്‍ശനംനേരിടേണ്ടിവന്ന നേതാവാണ് പി ജയരാജന്‍. സൈബര്‍ ഇടത്തില്‍ പി ജെ ആര്‍മി പോലെയുള്ള പേജുകളും ഈ വ്യക്തി ആരാധനക്ക് ഉദാഹരണമാണ്. ഈ സാഹചര്യത്തിലാണ് ജയരാജന്റെ പോസ്റ്റിനെതിരെ വിമര്‍ശനം ഉയരുന്നത്. മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി വിമര്‍ശനം ഉന്നയിക്കുകയാണ് ജയരാജനെന്നും അഭിപ്രായമുണ്ട്.

കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്.

ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹഹ സൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.