അധ്യാപികയ്‌ക്കെതിരെ കുറിപ്പെഴുതി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി സഹപാഠി. സ്‌കൂളിലെ ഡെസ്കിലും, ചുമരിലും മഷിയായതിനെ തുടർന്ന് അധ്യാപിക റിയയെ വഴക്ക് പറഞ്ഞിരുന്നു. കൂടാതെ 25000 രൂപ പിഴ നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും റിയയുടെ സഹപാഠി പറയുന്നു. കഴിഞ്ഞ ദിവസമാണ് അധ്യാപികയ്‌ക്കെതിരെ കുറിപ്പെഴുതിവെച്ച് കണ്ണൂർ സ്വദേശി പ്രവീണിന്റെ മകൾ റിയ ജീവനൊടുക്കിയത്.

ഡെസ്കിലും,ചുമരിലും മഷിയായതിനെ തുടർന്ന് അധ്യാപിക റിയയെ വഴക്ക് പറഞ്ഞു. അറിയാതെ പറ്റിയതാണെന്ന് പറഞ്ഞിട്ട് ടീച്ചർ കേട്ടില്ല പിഴ നൽകണമെന്ന് ഭീഷണപ്പെടുത്തി. റിയയുടെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗത്വം റദ്ദ് ചെയ്യുമെന്നും അദ്ധ്യാപിക റിയയോട് പറഞ്ഞതായി സഹപാഠി വ്യക്തമാക്കി. റിയ വളരെ വിഷമത്തോടെയാണ് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയതെന്നും സഹപാഠി പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ റിയ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ അധ്യാപികയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപികയാണെന്ന് റിയ എഴുതിയ കുറിപ്പിൽ പറയുന്നു. രക്ഷിതാവിനെ വിളിച്ചിട്ട് വന്നാൽ മാത്രമേ ക്ലാസ്സിൽ കയറാൻ അനുവദിക്കൂ എന്ന് പറഞ്ഞോടെ റിയ കൂടുതൽ സമ്മർദ്ദത്തിലാകുകയായിരുന്നു.