ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ട കൂടത്തായി കൊലക്കേസിനെ ആസ്പദമാക്കി നെറ്റ് ഫ്ലിക്സ് ഒരുക്കുന്ന കറി ആൻഡ് സയനൈഡ് ; ദി ജോളി കേസ് എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവും മലയാളിയുമായ ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. ഡിസംബർ 22ന് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഡോക്യുമെന്ററിയുടെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജോളിയുടെ മകൻ, കുടുംബാംഗങ്ങൾ , ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെ ട്രെയിലറിൽ കാണാം. അഭിഭാഷകൻ ആളൂരിനെയും കാണിക്കുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഡോക്യുമെന്ററി സ്ട്രീം ചെയ്യും. ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു കേസ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയാക്കുന്നത്. ജോളി പല രഹസ്യങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പലതും ചുരുളഴിയാനുണ്ടെന്നും ട്രെയിലറിൽ വ്യക്തമാക്കുന്നു.

2019ലാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. പൊന്നാമറ്റം കുടുംബത്തിലെ തുടർച്ചയായ ദുരൂഹമരണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് കുടുംബാംഗമായ ജോളി ജോസഫാണെന്ന വിവരമാണ് പുറത്തുവന്നത്. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി. മകൾ ആൽഫിൻ എന്നിവർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങൾക്കും പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.