ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- നവംബർ 5, 7, 9 തീയതികളിൽ റെയിൽവേ തൊഴിലാളികൾ നടത്താനിരുന്ന പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചതായി ആർഎംടി യൂണിയൻ അറിയിച്ചു. എന്നാൽ ഇത്രയും വൈകി തീരുമാനം ഉണ്ടായതിനാൽ ശനിയാഴ്ചത്തെ സർവീസുകൾ ഏകദേശം പൂർണമായ തോതിലും, തിങ്കളാഴ്ചത്തെ സർവീസുകൾ ഭാഗികമായും തകരാറിലാകുവാൻ സാധ്യതയുണ്ടെന്ന് റെയിൽ നെറ്റ്‌വർക്ക് അറിയിച്ചു. റെയിൽവേ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ആർഎംടി യൂണിയൻ നെറ്റ്‌വർക്ക് റെയിലുമായും, ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികളുമായും ചർച്ച നടത്തുവാൻ തീരുമാനിച്ചതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിവച്ചത്.

ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ചുള്ള തർക്കങ്ങളാണ് റെയിൽവേ തൊഴിലാളികളെ പണിമുടക്കിലേക്ക് നയിച്ചത്. നെറ്റ്‌വർക്ക് റെയിൽ സ്റ്റാഫുകൾ, ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ സിഗ്നൽ ജീവനക്കാർ, 14 ട്രെയിൻ കമ്പനികളുടെ ജീവനക്കാർ എന്നിവരെല്ലാം തന്നെ പണിമുടക്കിൽ പങ്കെടുക്കുവാൻ തീരുമാനിച്ചിരുന്നു. തൊഴിലാളികൾ എല്ലാവരും തന്നെ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തെ സാരമായി തന്നെ ഇത് ബാധിച്ചിരുന്നു. ആദ്യമായാണ് ആർഎംടി യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചതിനുശേഷം പിന്നീട് ചർച്ചകൾക്കായി പിൻവലിക്കുന്നത്.

എന്നാൽ ഇത്രയും വൈകിയെത്തിയ തീരുമാനം, വെയിൽസും ന്യൂസിലൻഡും തമ്മിൽ കാർഡിഫിൽ വച്ച് നടക്കുന്ന റഗ്ബി മത്സരം കാണാൻ കാത്തിരുന്ന ആരാധകർക്ക് തിരിച്ചടിയായിരുന്നു. ആവശ്യമായ വേതന വർദ്ധനവും നല്ല തൊഴിൽ സാഹചര്യങ്ങളുമാണ് തങ്ങളുടെ ആവശ്യങ്ങളെന്നും തങ്ങൾ എല്ലായ് പ്പോഴും ഒരു ചർച്ചാപരമായ ഒത്തുതീർപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നതായും ആർഎംടി യൂണിയൻ ജനറൽ സെക്രട്ടറി മൈക്ക് ലിഞ്ച് വ്യക്തമാക്കി. കൂടുതൽ വ്യക്തമായ ചർച്ചകൾ നെറ്റ്‌വർക്ക് റെയിലുമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.