കുളച്ചലിൽ യുവതിയേയും കുഞ്ഞിനേയും കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർത്താണ്ഡം മാമുട്ടക്കട സ്വദേശി മെൽബിന്റെ ഭാര്യ ശശികല (32), മകൻ മെർജിത് (നാല്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ടയ്ക്കാടിന് സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ശശികലയുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെയും മകൻ മെർജിത്തിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടും കൂടിയാണ് കണ്ടെത്തിയത്. കടലിൽ വീണ് മരിച്ചതാണോ ആത്മഹത്യയാണോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഞായറാഴ്ച മാതാവിനൊപ്പം ജ്യോത്സ്യനെ കാണുന്നതിനായാണ് ശശികലയും മകനും കാപ്പ്കാട്ടേക്ക് പോയത്. ജ്യോത്സ്യനെ കണ്ട് തിരിച്ച് വരുന്നതിനിടയിൽ മാതാവിനെ മാമുട്ടക്കാവിലേക്ക് പറഞ്ഞ് വിട്ട ശേഷം ശശികലയും മകനും മറ്റൊരു ഓട്ടോയിൽ മണ്ടയ്ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങുകയും ഓട്ടോയിൽ ഇരുന്ന് തന്നെ ഇരുവരും കഴിക്കുകയും ചെയ്തു.

ഭക്ഷണം കഴിച്ചതിന് ശേഷം കടൽക്കരയിൽ പോയി കൈകഴുകി വരാമെന്ന് പറഞ്ഞ് പോയ ശശികലയെയും മകനെയും കാണാത്തതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ശശികലയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം ഏറെ നേരം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു.