വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ. ഇന്തോനേഷ്യയിലെ ബന്ദാ അസേഹിലാണ് സംഭവം. 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനുമാണ് ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിച്ചത്. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ലോക്‌സ്യൂമേവ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.

വിവാഹം കഴിക്കുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 100 ചാട്ടവാറടി വീതമാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. അടിയേറ്റ് യുവാവിന്റെ ശരീരത്ത് നിന്നും രക്തം ഒഴുകിയിട്ടും വേദന കൊണ്ട് യുവതി കേണപേക്ഷിച്ചിട്ടും ശിക്ഷ നടപ്പിലാക്കുന്നതില്‍ ഇളവ് നല്‍കിയില്ല. ചാട്ടവാറടിക്ക് പുറമെ അഞ്ചുവര്‍ഷം തടവുശിക്ഷയും ഇരുവരും അനുഭവിക്കണം.

എന്നാല്‍ പ്രാകൃതമായ തടവുശിക്ഷയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ഇന്തോനേഷ്യയിലെ ഇത്തരം നിയമങ്ങള്‍ നിര്‍ത്തലാക്കാന്‍ പ്രസിഡന്റ് ജോകോ ബിഡോഡോ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.