സിനിമാ തിയറ്ററിലെ ശുചിമുറിയിൽ നിന്നു പെൺകുട്ടിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കരുവളത്തെ ഷമീറി (28) നെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനെ തുടർന്നു ഷമീറിനെതിരെ പോക്സോയും ചുമത്തി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ തിയറ്ററിലാണു സംഭവം.

മാതാപിതാക്കൾക്കൊപ്പം തിയറ്ററിലെത്തിയ പെൺകുട്ടി ഇന്റർവെൽ സമയത്തു ശുചിമുറിയിൽ പോയപ്പോഴാണ് യുവാവ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. പെൺകുട്ടി നിലവിളിച്ചതോടെ ഷമീർ തിയറ്ററിൽ നിന്നു ഇറങ്ങി ഓടി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതി രക്ഷപ്പെട്ട കാറിന്റെ നമ്പർ കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.