മരുഭൂമിയിലൂടെ നടന്നുപോകുന്നതിനിടെ കുടിക്കാൻ വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞ അഞ്ച് വയസുകാരി മരിച്ചു. രാജസ്ഥാനിലെ മരുഭൂമിയോട് ചേർന്നുള്ള ഗ്രാമത്തിൽ താമസിക്കുന്ന അഞ്ജലി എന്ന പെൺകുട്ടിയാണ് വെള്ളം കിട്ടാതെ മരിച്ചത്.

പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് അതിതീവ്ര നിർജലീകരണമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയാൻ കഴിഞ്ഞത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന മുത്തശ്ശി സുഖി ആശുപത്രിയിൽ ചികിത്സയിലാണ്.

റായ്പൂരിലെ സിരോഹിയിലാണ് അഞ്ജലിയും മുത്തശ്ശിയും താമസിച്ചിരുന്നത്. ജൂൺ 5ന് ബന്ധുവീട്ടിലേക്ക് പോകാൻ നടത്തിയ യാത്രക്കിടെയാണ് അഞ്ജലിക്ക് ജീവൻ നഷ്ടമായത്.റോഡ് മാർഗം 19 കിലോമീറ്റർ ദൂരമുള്ള ദുലിയയിലേക്കായിരുന്നു ഇവർക്ക് പോകേണ്ടിയിരുന്നത്. എന്നാൽ സാധാരണ പോകാറുള്ള 9 കിലോമീറ്റർ മാത്രം ദൂരമുള്ള എളുപ്പമാർഗത്തിലൂടെ പോകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

ഇടയ്ക്കെല്ലാം പോകുന്ന വഴിയാണ് ഇതെന്നും എന്നാൽ ഇപ്രാവശ്യം അഞ്ജലി കുപ്പിവെള്ളമെടുക്കാൻ മറന്നുപോയെന്ന് മുത്തശ്ശി പറഞ്ഞു. ജൂൺ ആറിന് വൈകീട്ടോടെ ആട്ടിടയനായ നാഗ്ജി രാം എന്നയാളാണ് അഞ്ജലിയെയും സുഖിയെയും വഴിയരികിൽ തളർന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അഞ്ജലി അപ്പോഴേക്കും മരിച്ചിരുന്നു.