അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

വൈറസ് പ്രതിരോധത്തിൻെറ ഭാഗമായി സ്കൂളുകൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ ഈ വർഷത്തെ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾ നടക്കില്ല എന്ന് ഉറപ്പായി. എക്സാം റഗുലേറ്റർ ഓഫ് സ്റ്റെഡും വിദ്യാഭ്യാസവകുപ്പും വിദ്യാർത്ഥികൾക്ക് എങ്ങനെ ഗ്രേഡുകൾ നൽകും എന്നതിനെക്കുറിച്ച് തീരുമാനിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് . സമ്മറിന് മുമ്പായി എല്ലാ സ്കൂളുകളും തുറക്കുമെന്നും വിദ്യാർത്ഥികൾ ക്ലാസുകളിലേയ്ക്ക് തിരിച്ചെത്തുമെന്നും ഉറപ്പ് പറയാനാവാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് . ജിസിഎസ്ഇ, എ-ലെവൽ എക്സാമിനേഷൻ ക്യാൻസൽ ചെയ്യാനുള്ള തീരുമാനം വിദ്യാർത്ഥികളിലും മാതാപിതാക്കളിലും കനത്ത അനശ്ചിതത്വം ആണ് ഉളവാക്കിയിരിക്കുന്നത് . കഴിഞ്ഞ വർഷവും സമാന സാഹചര്യത്തിൽ ഗ്രേഡുകൾ നിശ്ചയിക്കപ്പെട്ടപ്പോൾ കടുത്ത പ്രതിഷേധമാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടായത് . പല വിദ്യാർത്ഥികൾക്കും തങ്ങൾക്ക് പ്രതീക്ഷിക്കപ്പെട്ട ഗ്രേഡുകൾ കിട്ടിയില്ല എന്ന് കടുത്ത വിമർശനം യുകെയിൽ ഉടനീളം വിദ്യാഭ്യാസ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ ഒരു ദിവസം രോഗബാധിതരാകുന്നവരുടെ എണ്ണം ആദ്യമായി അറുപതിനായിരത്തിൽ കൂടുതലായി. കണക്കുകളനുസരിച്ച് ചൊവ്വാഴ്ച മാത്രം രോഗബാധിതരായവരുടെ എണ്ണം 60916 ആണ്. യുകെയിൽ ഡിസംബർ 29 ന് ശേഷം സ്ഥിരമായി പ്രതിദിന രോഗികളുടെ എണ്ണം 50,000 ത്തിന് മുകളിലാണ്. ഇംഗ്ലണ്ടിൽ ആകെ 50 പേരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ ലണ്ടനിൽ 30 പേരിൽ ഒരാൾക്ക് രോഗബാധയെ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതുവരെ 1.3 ദശലക്ഷം പേർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്താൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ്സ് കോൺഫ്രൻസിൽ പറഞ്ഞു . ഇതിൽ 23 ശതമാനം ആൾക്കാരും 80 വയസിന് മുകളിലുള്ളവരാണ്. ഫെബ്രുവരി മധ്യത്തോടെ യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന നടപടികൾ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഫൈസർ വാക്സിനൊപ്പം ഓക്സ്ഫോർഡ് വാക്സിനും വിതരണം തുടങ്ങിയിരുന്നു. വാക്സിനേഷൻ ത്വരിതഗതിയിൽ പുരോഗമിക്കുമ്പോഴും പ്രതിദിന രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നതിലുള്ള ആശങ്കയിലാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും.