ലൈംഗിക ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് വിവാദത്തിലാകുകയും പിന്നീട് രാജി വെക്കുകയും ചെയ്ത എന്‍ സി പി നേതാവ് എ കെ ശശീന്ദ്രന്റെ മന്ത്രി കസേര സ്വപ്നം കണ്ട് നടന്ന തോമസ് ചാണ്ടി എന്ന കുവൈറ്റ് ചാണ്ടിക്ക് വീണ്ടും പണി കിട്ടിയോ? ശശീന്ദ്രന് പകരം പുതിയ മന്ത്രി വേണ്ടെന്ന നിലപാടാണ് നിലവില്‍ മുഖ്യന്‍ എടുത്തിരിക്കുന്നതെന്ന് മുഖ്യനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നേരത്തെ എന്‍ സി പിയിലെ രണ്ട് നേതാക്കള്‍ക്കും മന്ത്രിയാകണമെന്നുള്ള ആഗ്രഹത്തെ തുടര്‍ന്ന് ഗ്രൂപ്പിലും ഇടതുപക്ഷ യോഗത്തിലുമൊക്കെ ശശീന്ദ്രനും ചാണ്ടിയും തമ്മില്‍ വഴക്കിട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ കൊണ്ട് മാത്രമാണ് ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്ക് കടന്ന് വന്നത്. അന്ന് തയ്പ്പിച്ച മന്ത്രി കുപ്പായം പക്ഷെ രണ്ടര വര്‍ഷത്തിന് ശേഷം എടുത്തിടുമെന്നായിരുന്നു തോമസ് ചാണ്ടി പറഞ്ഞിരുന്നത്. നിലവില്‍ ഒരു പകരക്കാരനെ തെരഞ്ഞെടുക്കേണ്ട എന്നാണ് പിണറായി അടക്കമുള്ളവരുടെ തീരുമാനമെന്നിരിക്കെ തോമസ് ചാണ്ടി ഇനി എത്ര കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയും അദ്ദേഹത്തത്തിന്റെ അനുയായികള്‍ക്കുണ്ട്. ഞായറാഴ്ച രാവിലെയാണ് ഗതാഗത മന്ത്രി സ്ത്രീയോട് ഫോണ്‍ വഴി ലൈംഗിക സംഭാഷണം നടത്തിയത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. അറപ്പുളവാക്കുന്ന ലൈംഗിക വേഴ്ച തന്നെ ഫോണിലൂടെ നടത്തിയ മന്ത്രിയുടെ ശബ്ദരേഖ മംഗളം ചാനലായിരുന്നു പുറത്ത് കൊണ്ട് വന്നത്.