കോട്ടയം: ലോക്‌സഭയിലെ എം.പി ഫണ്ടിന്റെ വിനിയോഗത്തില്‍ കോട്ടയം എം.പി തോമസ് ചാഴികാടന്‍ ഒന്നാമത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഏഴു കോടി രൂപയില്‍ 100 ശതമാനവും വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചാണ് അദ്ദേഹം ആദ്യ സ്ഥാനത്ത് എത്തിയത്. ഈ തുകയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും അടുത്ത ഘട്ടം തുക അനുവദിക്കുക. കേരളത്തില്‍ നിന്നുള്ള എം.പിമാരില്‍ തോമസ് ചാഴികാടന്‍ മാത്രമാണ് 100 ശതമാനം ഫണ്ടും വിനിയോഗിച്ചത്.

മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധസര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള ഉപകരണങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ബസുകള്‍, അംഗന്‍വാടികള്‍ക്ക് കെട്ടിടങ്ങള്‍, ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ക്ക് കെട്ടിടങ്ങള്‍, ലൈബ്രറി കെട്ടിടങ്ങള്‍, ഇലക്ട്രിക്ക് സ്ട്രീറ്റ് ലൈന്‍ നിര്‍മ്മാണം, ഹൈ മാസ്‌ററ് / മിനി മാസ്‌ററ് ലൈറ്റുകള്‍, ഗ്രാമീണ റോഡുകള്‍, കലുങ്കുകള്‍, പാലങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കൂളുകള്‍ക്ക് പശ്ചാത്തല സൗകര്യം ഒരുക്കല്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ കമ്പ്യൂട്ടറും, ലാബുകളും, ആശുപത്രികള്‍ക്ക് ആംബുലന്‍സുകള്‍, കുടിവെള്ള പദ്ധതികള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, പട്ടിക ജാതി / പട്ടിക വര്‍ഗ കോളനികളില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍, വഴി വിളക്കുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കായാണ് ഫണ്ട് ചെലവഴിച്ചത്.