ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രതിവർഷം ആയിരക്കണക്കിന് നേഴ്സുമാർ എൻഎച്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേയ്ക്ക് ജോലിക്കായി പോകുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളുമാണ് പലരെയും യുകെ ഉപേക്ഷിച്ച് മറ്റ് പല രാജ്യങ്ങളിലേയ്ക്കും പോകാൻ പ്രേരിപ്പിക്കുന്ന മുഖ്യഘടകം . ഇന്ത്യ ഉൾപ്പെടെ യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളിലെ നേഴ്സുമാർ താത്കാലിക ഇടമായി വർക്ക് എക്സ്പീരിയൻസിനും മാത്രമായി യുകെയെ കാണുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.


മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നേഴ്സുമാർ മാത്രമല്ല യുകെയിൽ രജിസ്റ്റർ ചെയ്ത നേഴ്സുമാരും എൻഎച്ച്എസ് വിടുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. 2021 – 22 നും 2022 – 23 നും ഇടയിൽ വിദേശത്ത് ജോലിക്കായി പോയ യുകെയിൽ രജിസ്റ്റർ ചെയ്ത നേഴ്സുമാരുടെ എണ്ണം 12, 400 ആയി ഉയർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് ഒരു വർഷം മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്കുകൾ ഏകദേശം നാലിരട്ടിയാണ്.

കഴിഞ്ഞവർഷം എൻഎച്ച്എസ് ഉപേക്ഷിച്ചവരിൽ പത്തിൽ ഏഴുപേരും ഇന്ത്യയിലോ ഫിലിപ്പീൻസിലോ യോഗ്യത നേടിയവരാണ്. ഇവരിൽ പലരും മൂന്നുവർഷം വരെ വർക്ക് എക്സ്പീരിയൻസ് കിട്ടാൻ എൻഎച്ച്എസിൽ ജോലി ചെയ്യുകയും അതിനുശേഷം മികച്ച അവസരങ്ങൾക്കായി മറ്റ് രാജ്യങ്ങളിലേക്ക് പോകുകയും ആണ് ചെയ്യുന്നത്. എൻഎച്ച്എസ് ജോലി ഉപേക്ഷിക്കുന്നവരിൽ ഭൂരിഭാഗവും പോകുന്നത് യുഎസിലേയ്ക്കോ ന്യൂസിലൻഡിലേയ്ക്കോ ഓസ്ട്രേലിയയിലേയ്ക്കോ ആണ്. ആ രാജ്യങ്ങളിൽ നേഴ്സുമാർക്ക് യുകെയിൽ ഉള്ളതിനേക്കാൾ വളരെ കൂടുതലാണ് ശമ്പളമെന്നതാണ് പ്രധാന ആകർഷണം. പല സ്ഥലങ്ങളിലും ഇരട്ടിയിലധികം ശമ്പളമാണ് നേഴ്സുമാർക്ക് ലഭിക്കുന്നത്. യുകെയിൽ ഉടനീളം ഏകദേശം 40,000 – ലധികം നേഴ്സുമാരുടെ ഒഴിവുകൾ എൻഎച്ച്എസിൽ മാത്രം ഉണ്ടെന്നാണ് ഏകദേശ കണക്കുകൾ.