ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസ് മാനസികാരോഗ്യ ആശുപത്രികളിൽ നിന്ന് വിട്ടയച്ച ആയിരക്കണക്കിന് രോഗികളെ വീണ്ടും തിരികെ പ്രവേശിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മോശം പരിചരണത്തിലേയ്ക്ക് വിരൽചൂണ്ടുന്നതാണ് പ്രസ്തുത സംഭവങ്ങൾ എന്ന വിമർശനവും ഒരു വശത്തുകൂടി ശക്തമാകുകയാണ്. രോഗം ഭേദമാകാതെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്നത് കടുത്ത പ്രശ്നങ്ങൾക്ക് വഴിവക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

രോഗം പൂർണമായും ഭേദമാകാത്ത പലരും ആക്രമണ മനോഭാവവും കടുത്ത ആത്മഹത്യാ പ്രവണതയും കാണിക്കുന്നവരാണ്. ഇത് അവരുടെ കുടുംബത്തിലും സമൂഹത്തിലും കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സാധ്യതയുണ്ട് . ഇത് കടുത്ത വിനാശകരമായ അവസ്ഥയാണ് ഉണ്ടാക്കുകയെന്ന് മാനസികാരോഗ്യ ചാരിറ്റിയായ സാനെയുടെ ചീഫ് എക്സിക്യൂട്ടീവ് മാർജോറി വാലസ് പറഞ്ഞു.

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് മാനസികാരോഗ്യ ട്രസ്റ്റുകളുടെ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം മാത്രം 5000 -ത്തോളം ആളുകളാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് വീണ്ടും പ്രവേശിപ്പിക്കപ്പെട്ടത്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. വളരെ അധികം രോഗികൾക്ക് പൂർണ്ണമായും സുഖം പ്രാപിക്കാനുള്ള പരിചരണവും ചികിത്സയും ലഭിക്കുന്നില്ല എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ലേബർ പാർട്ടിയുടെ എംപി ഡോ. റൊസെന്ന ആല്ലിൻ – ഡാൻ പറഞ്ഞു.