ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ മുൻഗണനാക്രമത്തിൽ പെട്ട എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ലക്ഷ്യമിട്ടിരുന്നത് ഫെബ്രുവരി -15 ആണ്. എന്നാൽ ഇനി ആറു ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ ഒട്ടേറെ ആരോഗ്യ പ്രവർത്തകരായ നഴ്സുമാർക്ക് ഒരു ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് പോലും ലഭ്യമായിട്ടില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്ത് ഉടനീളം 15 ശതമാനം നഴ്സുമാർക്ക് കൊറോണ വൈറസ് വാക്സിൻ ഒരു ഡോസ് പോലും നൽകിയിട്ടില്ലെന്ന വിവരം പുറത്തുവന്നത് റോയൽ കോളേജ് ഓഫ് നേഴ്‌സസ് നടത്തിയ സർവേയിൽ ആണ്.

പ്രതിരോധ വാക്സിൻ ലഭിക്കാതെ കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണം കൂടുതലാണെന്നത് വളരെ ഗൗരവമേറിയതാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. അതായത് 44 ശതമാനം ഏജൻസി സ്റ്റാഫുകളും 27 ശതമാനം താൽക്കാലികമായി ജോലി ചെയ്യുന്നവർക്കും ഇതുവരെ വാക്സിൻ ലഭ്യമായിട്ടില്ല . 24370 നേഴ്സുമാരുടെ ഇടയ്ക്കാണ് പഠനം നടത്തപ്പെട്ടത്. ആദ്യ നാല് മുൻഗണനാക്രമത്തിൽ പെട്ട 15 ദശലക്ഷം ജനങ്ങൾക്ക് കുത്തിവെയ്പ്പ് നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണെന്നിരിക്കെ കണ്ടെത്തലുകൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ ചീഫ് എക്സിക്യൂട്ടീവ് ഡാം ഡോണ കിന്നെയർ പറഞ്ഞു